ADVERTISEMENT

മുള്ളരിങ്ങാട് ∙ വനം കത്തിയമരുമ്പോഴും വനം വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. മുള്ളരിങ്ങാട് ചുള്ളിക്കണ്ടം മേഖലയിലാണ് ഏക്കർ കണക്കിന് വനം കത്തിനശിച്ചിട്ടും അധികൃതർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് വെള്ളക്കയം സെറ്റിൽമെന്റ് കോളനിക്ക് അടുത്തുള്ള വനത്തിൽ തീ പടർന്നത്. ഉടനെ ചുള്ളിക്കണ്ടം വനം വകുപ്പ് ഓഫിസിൽ അറിയിച്ചു. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ല. കൃഷിയിടങ്ങളിലേക്ക് തീ കടക്കുന്നത് തടയാനായി കുട്ടികൾ ഉൾപ്പെടെ നാട്ടുകാർ ചേർന്ന് ഭാഗികമായി അണച്ചു.

തുടർന്നുള്ള ദിവസങ്ങളിലും തീ പടർന്നു കൊണ്ടിരിക്കുയാണ്. 25 ഏക്കറോളം വനം ഇപ്പോൾ തന്നെ കത്തിനശിച്ചിട്ടുണ്ട്. മുള്ളരിങ്ങാട് റേഞ്ച് ഓഫിസിലും കോതമംഗലം ഡിഎഫ്ഒ ഓഫിസിലും വിളിച്ചറിയിച്ചിട്ടും തീയണയ്ക്കാൻ വനം വകുപ്പ് തയാറായില്ല. രണ്ടു വാച്ചർമാരെ പറഞ്ഞയച്ചെങ്കിലും ഇവർക്ക് തീ അണയ്ക്കാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് തിരുവനന്തപുരം ഫോറസ്റ്റ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് രണ്ടു വാഹനത്തിൽ വനംവകുപ്പ് ജീവനക്കാർ എത്തിയെങ്കിലും തീ കത്തുന്നതിന് രണ്ടു കിലോമീറ്ററിന് അപ്പുറം വന്ന് തിരിച്ചുപോയതായും ഇവർ ആരോപിക്കുന്നു.

സ്വന്തം പട്ടയ ഭൂമിയിലെയും കൈവശ ഭൂമിയിലെയും മരം മുറിക്കുന്നവർക്കെതിരെ കേസും ഭീഷണിയും മുഴക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ 25 ഏക്കർ വനം കത്തിനശിക്കുകയും ഇപ്പോഴും തീ പടർന്നു കൊണ്ടിരിക്കുകയും ചെയ്തിട്ടും തീ അണയ്ക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. അതേസമയം തീ പടർന്ന വിവരം അറിഞ്ഞ ഉടനെ കെടുത്താൻ നടപടി സ്വീകരിച്ചിരുന്നതായി മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു. ഇത് സംബന്ധിച്ച് ഉയർന്നിട്ടുള്ള ആരോപണങ്ങൾ വ്യാജമാണെന്നും വലിയ മരത്തിന് തീപിടിച്ചത് കെടാൻ വൈകിയതാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കാടിനു തീയിട്ടവരെ പറ്റി അന്വേഷിച്ചു വരികയാണെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com