കാട്ടാന, കാട്ടുപോത്ത്: നാട് കയ്യേറുന്നു കാട്ടുമൃഗങ്ങൾ
Mail This Article
മൂന്നാർ ∙ ഒരാഴ്ചയ്ക്കുശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. മാട്ടുപ്പെട്ടി പഞ്ചായത്ത് ഓഫിസിനു സമീപമുണ്ടായിരുന്ന, സെൽവം എന്നയാളുടെ വഴിയോരക്കട തകർത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചോളം തിന്നു നശിപ്പിച്ചു.ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് കാട്ടാന പടയപ്പ മാട്ടുപ്പെട്ടിലെത്തിയത്. ഇവിടെ നിന്നു പോയ പടയപ്പ നെറ്റിമേട് ഭാഗത്തെ ജനവാസ മേഖലയിലും ക്ഷേത്രത്തിനു സമീപത്തും ഏറെ നേരം നിന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമസേനാംഗങ്ങൾ പടയപ്പയെ കാട്ടിലേക്ക് ഓടിച്ചു. ഇന്നലെ പകൽ ഗുണ്ടുമല ഭാഗത്തായിരുന്നു ആനയുടെ സാന്നിധ്യമുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മാട്ടുപ്പെട്ടിയിലെ ഉൾവനത്തിലായിരുന്നു പടയപ്പ. ഒരാഴ്ച മുൻപ് താലൂക്കാസ്ഥാനമായ ദേവികുളത്തെ ജനവാസ മേഖലയിലും സബ് കലക്ടറുടെ ബംഗ്ലാവിന് സമീപത്തും എത്തിയിരുന്നു. മദപ്പാടിനെ തുടർന്ന് രണ്ടു മാസക്കാലം അക്രമാസക്തനായിരുന്ന പടയപ്പ ഇപ്പോൾ സാധാരണ നിലയിലാണ്.