തേവാരംമെട്ട്- ചാക്കുളത്തിമേട് റോഡ്; തമിഴ്നാട്ടിൽ പ്രതിഷേധ യോഗം
Mail This Article
നെടുങ്കണ്ടം ∙ തേവാരംമെട്ട്- ചാക്കുളത്തിമേട് (തേവാരം) റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധയോഗം ചേർന്നു. തമിഴ്നാട്ടിലെ 25 ഗ്രാമങ്ങളിൽ നിന്നുള്ള മൂന്നൂറോളം ആളുകളാണ് ഇന്നലെ തേവാരം മോത്തിലാൽ മൈതാനിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ഇടുക്കിയിൽ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തിൽ തമിഴ്‌നാട്ടിലേക്ക് എത്താനാകുന്ന പാതയാണിത്. മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള പാത യാഥാർഥ്യമായാൽ തമിഴ്നാട്ടിൽ നിന്നും ഇടുക്കിയിൽ ജോലിക്ക് എത്തുന്ന നൂറുകണക്കിന് തോട്ടം തൊഴിലാളികൾക്കും അന്തർ സംസ്ഥാന വാണിജ്യത്തിനും ഗുണകരമാവും. കുടിയേറ്റ കാലഘട്ടത്തിൽ സജീവമായിരുന്ന വഴി പിന്നീട് തമിഴ്നാട് വനം വകുപ്പ് അടയ്ക്കുകയായിരുന്നു.
ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2018ൽ പാതയുടെ പുനർ നിർമാണത്തിന് ആലോചനകൾ നടന്നിരുന്നു. പ്രാഥമിക പഠനത്തിനായി 25 കോടി അനുവദിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റോഡ് നിർമാണത്തിന്റെ ഭാഗമായി ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ്നാട് സർക്കാർ തേവാരംമെട്ടിൽ കുഴൽ കിണർ നിർമിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലും നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തേവാരംമെട്ട്- ചാക്കുളത്തിമേട് വഴി തുറക്കാനായാൽ ജില്ലയിൽ നിന്നും കുറഞ്ഞ സമയത്തിൽ തേനി മെഡിക്കൽ കോളജിലേക്ക് എത്താനാകും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി പാത തുറന്നു നൽകിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനാണ് പ്രതിഷേധ കൂട്ടായ്മയുടെ തീരുമാനം.