ശുദ്ധജലക്ഷാമം: നടപടിയുമായി പഞ്ചായത്ത്; കോവിലൂരിൽ വെള്ളമെത്തിച്ചു
Mail This Article
മൂന്നാർ ∙ ശുദ്ധജലക്ഷാമം രൂക്ഷമായ വട്ടവട കോവിലൂരിൽ പഞ്ചായത്തും നാട്ടുകാരും ചേർന്നു വെള്ളമെത്തിച്ചു. കോവിലൂരിൽ നിന്ന് 2.5 കിലോമീറ്റർ ദൂരത്തുള്ള വാഴക്കുള എന്ന സ്ഥലത്തുള്ള നീരുറവയിൽ നിന്നാണു പൈപ്പുകളിട്ട് കോവിലൂരിലെ സംഭരണിയിൽ വെള്ളമെത്തിച്ചത്. സംഭരണിയിൽ നിന്നു ശുദ്ധീകരിച്ച വെള്ളം ഇന്നലെ മുതൽ
വീടുകളിലേക്കു നൽകിത്തുടങ്ങി.1000 കുടുംബങ്ങളാണ് ഈ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത്. ഈ സംഭരണിയിലേക്കു വെള്ളം ലഭിച്ചിരുന്ന കിലോമീറ്ററുകൾ ദൂരത്തുള്ള ഉറവകൾ കനത്ത വേനലിനെത്തുടർന്നു വറ്റിയതോടെ ഒരു മാസമായി കോവിലൂർ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു. തുടർന്നാണു പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി. മനോഹരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൈപ്പുകൾ വാങ്ങി നാട്ടുകാരുടെ സഹായത്തോടെ ശുദ്ധജലമെത്തിച്ചത്. വന്യമൃഗങ്ങളുടെ ശല്യം മൂലം പൈപ്പുകൾ നശിക്കുന്നതു തടയാനായി മണ്ണിനടിയിൽ 4 അടി താഴ്ചയിൽ കുഴികളുണ്ടാക്കിയാണു പൈപ്പുകൾ ഇട്ടത്.