പീരുമേട്ടിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
Mail This Article
പീരുമേട്∙ തുടർച്ചയായി മൂന്നാം ദിവസവും പീരുമേട്ടിലെ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. ട്രഷറി ക്വാർട്ടേഴ്സ്, സർക്കാർ അതിഥി മന്ദിരം എന്നിവയുടെ സമീപത്തെ പുരയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു. നടുവത്താനിയിൽ ജോസഫിന്റെ പുരയിടത്തിലെ ഏലം, വാഴ, പ്ലാവ്, കവുങ്ങ് എന്നിവ നശിപ്പിച്ചു.
കച്ചേരിക്കുന്ന്, തട്ടാത്തിക്കാനം, എക്സൈസ് ഓഫിസ് പരിസരം എന്നീ പ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞശേഷം ദേശീയപാതയോരത്തിന് അരികെയുള്ള കാട്ടിലാണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ ദ്രുത കർമ സേന എത്തി പടക്കം പൊട്ടിച്ചു എങ്കിലും കാട്ടാനക്കൂട്ടത്തെ വനത്തിലേക്കു തുരത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം തോട്ടാപുര, പ്ലാക്കത്തടം പ്രദേശങ്ങളിൽ വ്യാപകമായി നാശം വിതച്ചിരുന്നു. ദ്രുത കർമസേനയുടെ നിരീക്ഷണവും ജാഗ്രതയും തുടരുന്നുണ്ടെന്ന് വനംപാലകർ പറഞ്ഞു.