ഹോട്ടൽ മാലിന്യം നിറഞ്ഞ് മുതിരപ്പുഴ; പെരിയവര പാലം മുതൽ മാട്ടുപ്പെട്ടി പാലം വരെ മാലിന്യം
Mail This Article
മൂന്നാർ∙ നീരൊഴുക്കു കുറഞ്ഞ മുതിരപ്പുഴയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ ഒഴുക്കുന്നത് പതിവാകുന്നു. പെരിയവരപാലം മുതൽ മാട്ടുപ്പെട്ടി പാലം വരെയുള്ള ഭാഗത്താണ് പുഴയിൽ മാലിന്യങ്ങൾ വ്യാപകമായി ഒഴുക്കുന്നത്. ഹോട്ടലുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പതിവായി പുഴയിലേക്ക് ഒഴുക്കുന്നത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ മാലിന്യങ്ങൾ പുഴയുടെ പല ഭാഗത്തും കെട്ടിക്കിടന്ന് ചീഞ്ഞളിയുന്നതും പതിവായിരിക്കുകയാണ്. ഹോട്ടലുകളിൽനിന്നും മറ്റുമുള്ള മലിന ജലപൈപ്പുകൾ പലരും പുഴയിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്ത് ശുചിമുറിയിൽ മലിനജലം
ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാറിലെ ടൗണിൽ പ്രവർത്തിക്കുന്ന ശുചിമുറിയിൽ ഉപയോഗിക്കുന്നത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന മുതിരപ്പുഴയിലെ മലിനജലം. ടൗണിൽ ചർച്ചിൽ പാലത്തിന് സമീപം പ്രവർത്തിക്കുന്ന ശുചിമുറികളിലാണ് ഇത്തരത്തിൽ മലിനജലം ഉപയോഗിക്കുന്നത്. പാലത്തിനു കീഴെയുള്ള പുഴയിൽനിന്നു പൈപ്പുകളിട്ടാണ് ജലം പമ്പു ചെയ്ത് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളടക്കമുള്ളവർ ഉപയോഗിക്കുന്ന ശുചിമുറികളാണ് മലിനജലം ഉപയോഗിച്ച് പ്രവർത്തിക്കുന്നത്.