ചെങ്കുത്തായതും വീതി കുറഞ്ഞതുമായ റോഡുകൾ; വാഗമൺ റൂട്ടിൽ അപകടം പതിവാകുന്നു
Mail This Article
കാഞ്ഞാർ∙ ചെങ്കുത്തായതും വീതി കുറഞ്ഞതുമായ വാഗമൺ റൂട്ടിൽ അപകടം പതിവാകുന്നു. മൂന്നാർ കഴിഞ്ഞാൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന വാഗമണ്ണിന് അപകടരഹിതമായ ഒരു വഴിയില്ല. മിനിലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ലോറിയിലെ ക്ലീനർക്കു സാരമായി പരുക്കേറ്റ സംഭവമാണ് അവസാനത്തേത്. വിനോദസഞ്ചാരികളാണ് വാഗമൺ യാത്രയിൽ ഏറ്റവും അപകടത്തിൽ പെടാറുള്ളത്. ഈ റൂട്ടിൽ ഒട്ടേറെ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്.
തൊടുപുഴയിൽനിന്നും 2 റോഡുകളാണ് പുള്ളിക്കാനം വഴി വാഗമണ്ണിനുള്ളത്. ഇതിൽ ഒന്ന് തൊടുപുഴ-കാഞ്ഞാർ - കൂവപ്പള്ളി-പുത്തേട് വഴി - പുള്ളിക്കാനത്ത് എത്തുന്നതും മറ്റൊന്ന് തൊടുപുഴ- മൂലമറ്റം - ഇലപ്പള്ളി -എടാട് വഴി പുള്ളിക്കാനത്ത് എത്തുന്നതുമാണ്. ഈ രണ്ട് റോഡുകൾക്കും വീതി ഇല്ല എന്നതാണ് പ്രധാന പ്രശ്നം. ചെങ്കുത്തായ ഇറക്കങ്ങളുണ്ടെങ്കിലും ഇവിടെ ആവശ്യത്തിനു വീതിയുണ്ടെങ്കിൽ അപകടസാധ്യത കുറയും.
ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കടക്കം നൂറുകണക്കിനു വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന വഴിയാണിത്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. മൂലമറ്റം, ഇലപ്പള്ളി, എടാട്, പുള്ളിക്കാനം സംസ്ഥാന പാതയും, കാഞ്ഞാർ പുളളിക്കാനം മേജർ ഡിസ്ട്രിക്ട് റോഡും ചെന്നു ചേരുന്നത് പുളളിക്കാനം ഇടുക്കുപാറയിലാണ്. ഈ രണ്ട് റോഡുകളും വലിയ കയറ്റിറക്കങ്ങളുണ്ട്.
പല സ്ഥലങ്ങളിലും കൊടും വളവുകളും വലിയ കൊക്കകളുമുണ്ട്. രണ്ടു റോഡുകൾക്കും പലയിടങ്ങളിലും സംരക്ഷണഭിത്തിയുമില്ല. വാഗമൺ ടൂറിസത്തിന് ഏറെ പ്രയോജനപ്രദമായ രീതിയിൽ കാഞ്ഞാർ പുള്ളിക്കാനം റോഡ് വീതികൂട്ടി പണിയുമെന്ന് മന്ത്രി വാക്കു നൽകിയിരുന്നെങ്കിലും ഇതും പാലിച്ചിട്ടില്ല.