ഇത് തോടോ അതോ, പാലമോ? വെള്ളക്കെട്ടിൽ നിന്നു ശാപമോക്ഷമാകാതെ മണപ്പാടി പാലം
Mail This Article
മൂലമറ്റം∙ വെള്ളക്കെട്ടിൽ നിന്നു ശാപമോക്ഷമാകാതെ മണപ്പാടി പാലം. 25 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ‘അപകടാവസ്ഥയിൽ’ എന്നു ബോർഡ് സ്ഥാപിച്ച പാലത്തിലാണ് വെള്ളക്കെട്ട്. മണപ്പാടി – ഇലപ്പള്ളി റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് പാലത്തിൽ കെട്ടിക്കിടക്കുന്നത്. മഴ പെയ്താൽ മണപ്പാടി പാലത്തിൽ വെള്ളക്കെട്ട് പതിവാണ്. മൂലമറ്റം - വാഗമൺ റോഡിൽ മണപ്പാടിയിൽ വലിയാറിനു കുറുകെയുള്ള പാലമാണിത്. പാലത്തിന്റെ ഇരുവശവും ഉയർന്നു നിൽക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ തന്നെ പാലത്തിൽ വെള്ളം നിറഞ്ഞു തോടിനു സമാനമാകും. മുട്ടൊപ്പം വെള്ളത്തിലൂടെ വേണം മറുകര കടക്കാൻ.
അറക്കുളം പഞ്ചായത്ത് വർഷങ്ങൾക്കു മുൻപു നിർമിച്ച പാലമാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. അതിനുശേഷം 25 വർഷം പിന്നിട്ടിട്ടും പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മൂലമറ്റത്തുനിന്നു വാഗമൺ വഴി ഹൈറേഞ്ചിലേക്കുള്ള പ്രധാന റോഡിലെ പാലമായതിനാൽ ഇതുവഴി ബസ് ഉൾപ്പെടെ ഒട്ടേറെ ഭാരവാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അടിയന്തരമായി നിലവിലെ പാലം ബലപ്പെടുത്തുന്നതിനും പാലത്തിലെ വെള്ളക്കെട്ടൊഴിവാക്കാനും സമീപത്തു തന്നെ വീതിയുള്ള പുതിയ പാലം പണിയാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.