കണ്ണൂരിൽ ഓടുന്ന ട്രെയിനിൽ പട്ടാപ്പകല്‍ യാത്രക്കാരനെ ആക്രമിച്ചു കൊള്ളയടിച്ചു
Mail This Article
കണ്ണൂർ∙ പട്ടാപ്പകൽ ട്രെയിനിൽ യാത്രക്കാരനെ രണ്ടംഗ സംഘം ആക്രമിച്ച് പഴ്സും മൊബൈൽ ഫോണും കവർന്നു. ചെറുത്തു നിന്ന യാത്രക്കാരനെ ട്രെയിനിൽ നിന്നു തള്ളിയിടാനും ശ്രമമുണ്ടായി. കോഴിക്കോട്-കണ്ണൂർ പാസഞ്ചറിൽ ഇന്നലെ ഉച്ച തിരിഞ്ഞു മൂന്നരയോടെ തലശ്ശേരി– ധർമടം സ്റ്റേഷനുകൾക്കിടയിലാണു സംഭവം. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ജീവനക്കാരൻ കൊയിലാണ്ടി സ്വദേശി കെ.എം.രാധാകൃഷ്ണനാണ് (58) ആക്രമിക്കപ്പെട്ടത്.
സംഭവസമയത്തു കംപാർട്ട്മെന്റിൽ രാധാകൃഷ്ണനും അക്രമികളും മാത്രമാണുണ്ടായിരുന്നത്. ട്രെയിൻ ധർമടം സ്റ്റേഷനിൽ എത്തുന്നതു വരെ 10 മിനിറ്റോളം രാധാകൃഷ്ണൻ ഒറ്റയ്ക്കു ചെറുത്തു നിൽക്കുകയായിരുന്നു. ധർമടത്തു വണ്ടി നിർത്തിയപ്പോൾ അക്രമികൾ ഓടിരക്ഷപ്പെട്ടു. മാഹി വരെ മറ്റു യാത്രക്കാരുണ്ടായിരുന്നു. തലശ്ശേരി കഴിഞ്ഞപ്പോൾ രാധാകൃഷ്ണനുൾപ്പെടെ മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും അടുത്തു വന്നിരുന്ന ശേഷം കയ്യേറ്റം ചെയ്യുകയായിരുന്നു.
പണവും രേഖകളുമടങ്ങിയ പഴ്സ് കൈക്കലാക്കിയ അക്രമികൾ ഷർട്ടിന്റെ പോക്കറ്റ് വലിച്ചു കീറുകയും മൊബൈൽ ഫോൺ തട്ടിപ്പറിച്ചു പുറത്തേക്ക് എറിയുകയും ചെയ്തു. കണ്ണൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സുരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല. പിന്നീടു പഴ്സ് ധർമടത്ത് ഉപേക്ഷിച്ച നിലയിൽ ഓട്ടോ ഡ്രൈവർക്കു കിട്ടി. പഴ്സിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർ മാതൃഭൂമി ഓഫിസിൽ വിളിച്ചറിയിക്കുകയായിരുന്നു.