ADVERTISEMENT

കണ്ണൂർ∙ ‘ഞാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അമ്മയെ കാണണമെന്നു ശരണ്യ പറഞ്ഞു. അമ്മ എന്ന വാക്ക് പറയാൻ നിനക്ക് അർഹതയുണ്ടോ എന്നു ഞാൻ ചോദിച്ചു. പിന്നെ അവൾ മിണ്ടിയില്ല’– പൊലീസ് സ്റ്റേഷനിൽ ശരണ്യയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു വിവരിക്കുമ്പോൾ അച്ഛൻ വൽസരാജിന്റെ മുഖം കടൽപോലെ ശാന്തമായിരുന്നു.

കണ്ണുകളിലെ സങ്കടത്തിന്റെ ആഴവും കടലോളം തന്നെ. കൊഞ്ചിച്ചു കൊതിതീരാത്ത കൊച്ചുമകന്റെ മരണമുണ്ടാക്കിയ ദുഃഖം ഒരു വശത്ത്, ആ കൊലക്കേസിൽ മകൾ പ്രതിയായതിന്റെ ആഘാതം മറുവശത്ത്. കാറും കോളും നിറഞ്ഞ കടലിൽ തിരമാലകളുമായി മല്ലിടുന്ന മൽസ്യത്തൊഴിലാളിയാണെങ്കിലും ഒരു മുത്തച്ഛനെ തളർത്താൻ ഇതിലപ്പുറം എന്തുവേണം..?

‘കൊന്നുകളഞ്ഞതെന്തിനാ?  എനിക്ക് തന്നുകൂടായിരുന്നോ  എന്റെ കുഞ്ഞിനെ?..’ 

കണ്ണൂർ∙ ഒന്നര വയസ്സുകാരൻ വിയാൻ സ്വന്തം അമ്മയുടെ കൈകളാൽ കടൽഭിത്തിയിലെറിയപ്പെട്ട ആ രാത്രിയിൽ നടുക്കടലിൽ മീൻപിടിക്കുകയായിരുന്നു മുത്തച്ഛൻ വൽസരാജ്. പിറ്റേന്നു വൈകിട്ടു കരയിൽ മടങ്ങിയെത്തുമ്പോൾ കൊച്ചുമകന്റെ മരണം മാത്രമല്ല, മകളുടെ അറസ്റ്റ് വാർത്തയും കാത്തിരിപ്പുണ്ടായിരുന്നു. കൊച്ചുമകന്റെ മൃതദേഹം മണ്ണിലടക്കി നേരേ പോയതു പൊലീസ് സ്റ്റേഷനിലേക്കാണ്.

Kannur News
എന്നു തോരുമീ കണ്ണീരോർമകൾ... കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്തിനു സമീപം കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ ഒന്നര വയസ്സുകാരൻ വിയാന്റെ കുഞ്ഞുടുപ്പുകൾ വീട്ടുമുറ്റത്തെ അയയിൽ. കൊലക്കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയെ വീട്ടിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ മുറ്റത്തു കണ്ട കാഴ്ച. വരാന്തയിൽ പേരക്കുഞ്ഞിന്റെ ഉടുപ്പുകൾക്കു ചാരെ ചുമരിൽ ചാരിയിരുന്നു വിതുമ്പുകയാണു ശരണ്യയുടെ പിതാവ് വൽസരാജ്. ചിത്രം: ഹരിലാൽ ∙മനോരമ

മകളുടെ കുറ്റസമ്മതമൊഴി ഫോണിൽ പകർത്തിയതു മുഴുവൻ പൊലീസുകാർ കേൾപ്പിച്ചുകൊടുത്തു. വിയാനെ കൊലപ്പെടുത്താൻ, അച്ഛൻ വീട്ടിലില്ലാത്ത ദിവസം കാത്തിരിക്കുകയായിരുന്നുവെന്ന മകളുടെ മൊഴി കണ്ണീരോടെയാണു വൽസരാജ് കേട്ടത്. ‘എന്റെ കുഞ്ഞില്ലാത്ത വീട്ടിൽ ഇനി നീയും വേണ്ടെ’ന്നു പറഞ്ഞു, ശരണ്യയ്ക്കു മുഖം കൊടുക്കാതെ സ്റ്റേഷനിൽനിന്നിറങ്ങിപ്പോന്നു ആ അച്ഛൻ.

സ്വന്തം ഇഷ്ടത്തിനു പ്രണവിനെ വിവാഹം ചെയ്തു പതിനെട്ടാംവയസ്സിൽ വീട്ടിൽ നിന്നു പോയതാണു ശരണ്യ. പ്രണവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. പ്രണവ് ഗൾഫിനു പോയതോടെ വീട്ടിൽ പകൽ ശരണ്യ ഒറ്റയ്ക്കായി.പ്രണവിന്റെ മാതാപിതാക്കൾ പണി കഴിഞ്ഞെത്തുമ്പോൾ രാത്രിയാകും. ഗർഭിണിയായ മകളുടെയും ഗർഭത്തിലുള്ള കുഞ്ഞിന്റെയും സുരക്ഷയെക്കരുതിയാണു  വൽസരാജും ഭാര്യ റീനയും മകളോടു ക്ഷമിച്ച് തിരികെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോന്നത്.

വിയാൻ ജനിച്ചതോടെ വൽസരാജിനും റീനയ്ക്കും അവനായിരുന്നു എല്ലാം. അച്ഛനും അമ്മയ്ക്കുമൊപ്പമല്ല, വൽസരാജിനും റീനയ്ക്കുമൊപ്പമായിരുന്നു വിയാന്റെ യാത്രകൾ പോലും. വിയാൻ രാത്രിയിൽ കിടന്നുറങ്ങിയിരുന്നതുപോലും അവർക്കൊപ്പമായിരുന്നു.  ‘കൊന്നു കളഞ്ഞതെന്തിനാ, അവൾക്കു വേണ്ടെങ്കിൽ അവനെ ഞങ്ങൾക്കു തന്നാൽ പോരായിരുന്നോ...?’ ഉത്തരമില്ലാത്ത ചോദ്യത്തോടെ വൽസരാജ് കടലിലേക്കു കണ്ണെറിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com