ഗോളടിക്കാൻ മാത്രമല്ല, സി.കെ. വിനീതിന് ‘കോൾ എടുക്കാനും’ അറിയാം
Mail This Article
കണ്ണൂർ ∙ ഗ്രൗണ്ടിൽ ആക്രമണനിരയിലാണ് കളിക്കുന്നതെങ്കിലും കോവിഡിനെതിരെ പ്രതിരോധനിരയിലാണ് ഫുട്ബോൾ താരം സി.കെ.വിനീത്. കോവിഡ് കാലത്ത് ലോക് ഡൗണിൽ വീട്ടിലായവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിലാണു വിനീത് വൊളന്റിയറായത്.
കോൾ സെന്ററിൽ ഫോണെടുത്തത് വിനീതാണെന്ന് വിളിച്ചവരിൽ അധികം പേരും അറിഞ്ഞില്ല. ഹലോ പറയുന്ന വഴി ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ് ആളുകൾ നിരത്തുക. അതിനിടയിൽ പരിചയപ്പെടുത്താനൊന്നും നേരമില്ല. ഈ സമയത്ത് നമ്മളെക്കൊണ്ടു പറ്റുന്നത് എല്ലാവരും ചെയ്യണമെന്നും ആവശ്യമുണ്ടെങ്കിൽ കോൾ സെന്ററിലെ സേവനത്തിന് ഇനിയുമെത്തുമെന്നും വിനീത് പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്റർ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും സി.കെ.വിനീത് നിർവഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് ആരംഭിക്കുന്ന കോൾ സെന്ററിലേതാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു കോൾ എത്തുന്നതിനാലാണു പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.
ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക കോൾ സെന്ററിൽ കുറിച്ചെടുക്കും. വൊളന്റിയർ പട്ടികയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തും. അവിടെനിന്നു ക്രെഡിറ്റിൽ സാധനം നൽകും. ബിൽ തുക വാങ്ങി തിരിച്ചു വ്യാപാരസ്ഥാപനങ്ങളിലെത്തി പണം നൽകും. ഡെലിവറി സൗജന്യം. അവശ്യസാധനങ്ങൾ പരിമിതമായ അളവിലാണു വിതരണം ചെയ്യുന്നതെങ്കിലും മിഠായിക്ക് പോലും വിളികൾ എത്തുന്നുണ്ട്.