ഇനിയും വരും കണ്ണൂരിലേക്ക്, വഴിയടയുന്നത് ആലോചിക്കാനാകില്ലെന്നു ലോറി ഡ്രൈവർമാർ
Mail This Article
കണ്ണൂർ ∙ മാർക്കറ്റിൽ തണ്ണിമത്തൻ ലോഡ് ഇറക്കുന്നതിനിടെ അൽപം മാറിയിരുന്നു വിശ്രമിക്കുകയായിരുന്ന ലോറി ഡ്രൈവർ വെങ്കിടേശനോടു ചോദിച്ചു. കോവിഡ് 19 കേസുകളുള്ള കണ്ണൂരിലേക്കു ലോറി ഓടിച്ചു വരുന്നതിനു പേടിയില്ലേ? ഒരു നിമിഷം പോലും താമസിക്കാതെയായിരുന്നു വെങ്കിടേശന്റെ മറുപടി– പേടിയില്ലെന്നു മാത്രമല്ല, അടുത്ത ലോഡ് ഇങ്ങോട്ടാണെങ്കിൽ അതും ഞാനേറ്റെടുക്കും. തമിഴ്നാട്ടിൽ നിന്ന് ഏറ്റവുമധികം ഓട്ടം കിട്ടുന്ന കേരളത്തിലേക്കുള്ള വഴികൾ അടയ്ക്കുന്നതിനെക്കുറിച്ചു തമിഴ്നാട്ടിലെ ലോറി ഡ്രൈവർമാർക്കു ചിന്തിക്കാൻ കൂടി കഴിയില്ലെന്നു വെങ്കിടേശൻ.
കേരളത്തിലേക്കു സ്ഥിരമായി പഴം, പച്ചക്കറി ലോഡുമായി വരുന്ന വെങ്കിടേശൻ ഇത്തവണ ചെങ്കൽപേട്ടിൽ നിന്നുള്ള തണ്ണിമത്തനുമായാണു കണ്ണൂർ മാർക്കറ്റിലെത്തിയത്. വാളയാർ അതിർത്തി കടന്നാണു വരവ്. പനിയുണ്ടോ എന്നറിയാനുള്ള പരിശോധന അതിർത്തിയിലുണ്ടായിരുന്നെന്നു വെങ്കിടേശൻ പറഞ്ഞു. കേരളത്തിലേക്കുള്ള ലോഡ് തമിഴ്നാട്ടിൽ എവിടെയും നിരുത്സാഹപ്പെടുത്തിയില്ല.
ചെക്പോസ്റ്റിൽ കാത്തുകിടക്കേണ്ടിയും വന്നില്ല. കർണാടകയിലെ കാർവാറിൽ നിന്നു തണ്ണിമത്തനുമായി എത്തിയ തമിഴ്നാട്ടുകാരനായ ഡ്രൈവർ ഷൺമുഖത്തിനും വഴിയിൽ തിക്താനുഭവമില്ല. മഞ്ചേശ്വരം അതിർത്തിയിലൂടെ കാസർകോട് ജില്ല വഴിയാണു വന്നത്. കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയെന്നു പറയുമ്പോഴും പഴം, പച്ചക്കറി വണ്ടികൾ തടയുന്നില്ലെന്നു ഷൺമുഖം പറയുന്നു. എന്നാൽ, മാർക്കറ്റിൽ തണ്ണിമത്തൻ ഏറ്റെടുക്കാൻ ആവശ്യത്തിനു കച്ചവടക്കാർ എത്താത്തതിനാൽ ഷൺമുഖത്തിന്റെ ലോഡ് പൂർണമായി ഇറക്കിക്കഴിഞ്ഞില്ല.
അതുകൊണ്ട് നാളെയേ മടങ്ങാനാകൂ. പഴവും പച്ചക്കറിയും അരിയും പലചരക്കുമടക്കം ദിവസം കുറഞ്ഞത് 60 ലോറിയെങ്കിലും ലോഡുമായി എത്തിയിരുന്ന കണ്ണൂർ മാർക്കറ്റിൽ ഇരുപതിൽ താഴെ ലോറിയാണ് ഇന്നലെ എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന ലോറിക്കാർ ദിവസങ്ങൾ കഴിഞ്ഞാണു മടങ്ങുന്നത്. തമിഴ്നാട്ടിലേക്കോ, കർണാടകത്തിലേക്കോ തിരികെ കൊണ്ടുപോകാൻ കേരളത്തിൽനിന്ന് അവശ്യസാധനങ്ങളൊന്നും ഇല്ലെന്നതു തന്നെ കാരണം. കാലിയായി പോകുന്നതു നഷ്ടമായതിനാൽ പലരും കാത്തുകിടക്കുന്നു.