പൊതുപ്രവർത്തനത്തിന് നോ ലോക് ഡൗൺ; കെ.സുധാകരൻ എംപി തിരക്കിലാണ്...
Mail This Article
നാട്ടിലാകെ കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം സന്ദർശകർ കുറഞ്ഞെങ്കിലും തിരക്കിന് ഒരു കുറവുമില്ല. മുൻപ് 18–20 മണിക്കൂർ നടത്തിയ പൊതുപ്രവർത്തനം ഇപ്പോൾ 24 മണിക്കൂറായി എന്നു മാത്രം. ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ പൂർണമായി എടക്കാടുള്ള വീട്ടിൽ തന്നെയാണ്. സന്ദർശകർ ഒഴിഞ്ഞെങ്കിലും ഫോൺ വിളികൾ ഇരട്ടിയായി. സത്യത്തിൽ വീട് ഒരു റെസ്ക്യൂ സെന്ററായി മാറി. വീടിനകത്ത് അടിയന്തരമായി സജ്ജീകരിച്ച പ്രധാന ഓഫിസും കണ്ണൂർ, ഡൽഹി എംപി ഓഫിസുകൾ ഉപകേന്ദ്രങ്ങളുമായാണു പ്രവർത്തനം.
പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കലാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം. മൊബൈൽ ഫോണും ഇമെയിലുമാണു ആശ്രയം. അധികൃതരോട് നയത്തിലും മയത്തിലും ചിലപ്പോൾ അതിരൂക്ഷമായി പ്രതിഷേധിച്ചുമൊക്കെ ഇടപെടേണ്ടി വരും. ഫിലിപ്പീൻസിലും മലേഷ്യയിലും കുടുങ്ങിയ പ്രവാസികൾ മുതൽ നാഗ്പൂരിലും ഹൈദരാബാദിലും അഹമ്മദാബാദിലും കുടുങ്ങിയ ട്രക്ക് ഡ്രൈവർമാരെ വരെ ഇത്തരത്തിൽ നാട്ടിലെത്തിക്കേണ്ടി വന്നു. സംസ്ഥാനത്തിനു പുറത്തു പലയിടങ്ങളിലായി കുടുങ്ങിപ്പോയവർക്കു മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ടു വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ചിലപ്പോൾ ആരോഗ്യപ്രവർത്തകരും അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പറഞ്ഞു വിളിക്കും. ജില്ലാ ഭരണകൂടവുമായും സംസ്ഥാന സർക്കാരുമായും ബന്ധപ്പെടും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്ന് അടിയന്തരമായി ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചത് ചില ആരോഗ്യപ്രവർത്തകർ നൽകിയ വിവരമനുസരിച്ചാണ്. രാവിലെ കുളിച്ചൊരുങ്ങി പുറത്തു പോകുന്നതിനു പകരം വീട്ടിൽ തന്നെ പ്രവർത്തനങ്ങളുമായി സജീവമാകും. വീട്ടിലായതു കൊണ്ട് കുടുംബാംഗങ്ങൾക്കു വേണ്ടി അൽപസമയമെങ്കിലും മാറ്റിവയ്ക്കാമെന്നു മാത്രം.
എന്തായാലും ലോക് ഡൗൺ പ്രഖ്യാപിച്ചതു സമൂഹനന്മയ്ക്കു വേണ്ടിയാണ്. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി സ്വയം അച്ചടക്കം പുലർത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. പൊലീസിന്റെ അടികൊണ്ടോ നിരോധനാജ്ഞ കൊണ്ടോ അല്ല കൊറോണയെ തോൽപിക്കേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും മാനസികമായ അച്ചടക്കം കൊണ്ടാണ്.