നിമിഷ നേരം കൊണ്ട് 158 മനുഷ്യ ജീവനുകൾ കത്തിയമർന്നു; ഇന്നും ഞെട്ടിക്കുന്ന ഓർമകളിൽ മായിൻകുട്ടി
Mail This Article
മയ്യിൽ ∙ നിമിഷ നേരം കൊണ്ട് 158 മനുഷ്യ ജീവനുകൾ കത്തിയമർന്ന മംഗളൂരു വിമാന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നാറാത്ത് ടിസി ഗേറ്റിനു സമീപം ജുമാനാസിൽ കെ.പി.മായിൻകുട്ടി 10 വർഷങ്ങൾക്കു ശേഷവും നടുക്കുന്ന ആ ഓർമകളിൽ നിന്നും മുക്തനായിട്ടില്ല. ഞെട്ടലോടെയാണ് അദ്ദേഹം ദുരന്തത്തിന്റെ പത്താം വാർഷികത്തിലും ഓർത്തെടുക്കുന്നത്. ദൈവം തന്ന രണ്ടാം ജന്മമാണ് തന്റേത് എന്ന് അള്ളാഹുവിനെ സ്തുതിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ പെട്ടവരുടെ ജീവനു വേണ്ടിയുള്ള നിലവിളികളും കത്തിയമരുന്ന മനുഷ്യ ശരീര ഗന്ധവും ഒക്കെ മായിൻകുട്ടിയുടെ മനസിനെ ഇപ്പോഴും വല്ലാതെ അലട്ടുകയാണ്. ദുബായിയിൽ നിന്നും 160 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യാ വിമാനമാണ് റൺവേയും കടന്ന് അഗാധ ഗർത്തത്തിലേക്ക് വീണത്. വിമാനത്തിനു തീപിടിച്ച് വലിയൊരു തീഗോളം തങ്ങളെ വിഴുങ്ങാൻ എത്തുമ്പോൾ മറ്റൊന്നും ആലോചിക്കാതെ സീറ്റ് ബെൽറ്റ് പൊട്ടിച്ച് പുറത്ത് വെളിച്ചം കണ്ട ഭാഗത്തൂടെ ചാടുകയായിരുന്നു എന്ന് മായിൻകുട്ടി പറഞ്ഞു.
കാട്ടിലാണ് വീണത് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട മഹാ ദുരന്തത്തിൽ പരുക്കേറ്റ് ആറു മാസത്തോളം വീട്ടിൽ വിശ്രമിച്ച ശേഷം അദ്ദേഹം ജോലിക്കായി ദുബായിൽ പോയി. മൂന്ന് മാസം മുൻപ് മകളുടെ കല്യാണത്തിനു നാട്ടിലെത്തിയ അദ്ദേഹത്തിനു ലോക്ക് ഡൗൺ കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഭാര്യ പി.പി.ബിഫാത്തു. മക്കൾ മുനവിർ, ജുമാന. അന്ന് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ പലതും ലഭ്യമായിട്ടില്ലെന്ന് മായിൻകുട്ടി പറയുന്നു.