രാജ്യാന്തര സർവീസ് പുനരാരംഭിച്ചു, മതിയായ രേഖകളില്ല; 69 പേരുടെ യാത്രമുടങ്ങി
Mail This Article
മട്ടന്നൂർ ∙ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം രാജ്യാന്തര സർവീസ് പുനരാരംഭിച്ച ആദ്യ ദിവസം യാത്ര മുടങ്ങിയത് 69 പേരുടെ. 3 പേർ എത്തിയില്ല. മതിയായ യാത്രാ രേഖകളുടെ അഭാവമാണ് പലരുടെയും യാത്ര മുടങ്ങാൻ കാരണം. 4 ദിവസം മുൻപാണ് എയർ ഇന്ത്യ എക്സ്പ്രസ് ചാർട്ടേഡ് വിമാനങ്ങൾക്കു യുഎഇയിലേക്ക് ചാർട്ടേഡ് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. രാജ്യാന്തര സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അബുദാബിയിലേക്ക് 18(20) പേരും ദുബായിലേക്ക് 48(115) പേരുമാണ് യാത്ര ചെയ്തത്.
യുഎഇ സർക്കാരിന്റെ സ്മാർട്ട് സർവീസ് മൊബൈൽ ആപ്പ് വഴി റജിസ്റ്റർ ചെയ്യാത്തവർക്കാണ് യാത്ര ചെയ്യാൻ കഴിയാതെ വന്നത്. കോവിഡ് ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റീവ് ആയി 96 മണിക്കൂറിനുള്ളിൽ യുഎഇയിൽ എത്തേണ്ടതിനാൽ അടുത്ത ദിവസം ടിക്കറ്റ് മാറ്റി നൽകണം എന്ന് യാത്രക്കാർ വിമാന കമ്പനിയോട് ആവശ്യപ്പെട്ടു. യാത്ര മുടങ്ങിയവർക്ക് അടുത്ത 3 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടി വരും. ഇന്ന് ഉച്ചയ്ക്ക് 1.30ന്റെ ഫ്ലൈറ്റ് കഴിഞ്ഞാൽ അടുത്ത 2 ദിവസങ്ങളിൽ ദുബായ് സർവീസ് ഇല്ല. ഇന്ന് സർവീസ് നടത്താൻ അനുമതി ലഭിച്ചിരുന്ന എയർ അറേബ്യ 15ലേക്ക് മാറ്റി.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
ഐസിഎ അല്ലെങ്കിൽ ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് അപ്രൂവൽ) സർട്ടിഫിക്കറ്റ് ആണ് യാത്രക്കാർ കൈവശം വയ്ക്കേണ്ടത്. ഓൺലൈൻ വഴി അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ ലഭിക്കുമെന്നാണ് യുഎഇ സർക്കാർ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.