തളിപ്പറമ്പിൽ ഇന്നലെയും ബസുകൾ ഓടിയില്ല; ദുരിതത്തിലായി യാത്രക്കാർ
Mail This Article
തളിപ്പറമ്പ് ∙ ബസ് യാത്രാ നിരക്ക് കൂട്ടിയതിനു ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയും സ്വകാര്യ ബസുകൾ ഓടാതിരുന്നത് നഗരത്തിൽ എത്തിയവരെ വലച്ചു. ദേശീയ പാതയിൽ മാത്രമാണ് അപൂർവമായി കെഎസ്ആർടിസി ബസുകൾ ഓടിയത്. ദേശസാൽകൃത റൂട്ടുകൾ ഉൾപ്പെടെ ഉൾനാടുകളിലേക്കുള്ള കെഎസ്ആർടിസി ബസുകളും ഓടിയില്ല. ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ എത്തിയവരും അടിയന്തര ആവശ്യങ്ങൾക്ക് എത്തിയവരും സ്വന്തം വീടുകളിൽ എത്താൻ കഴിയാതെ വിഷമിച്ചു.
തളിപ്പറമ്പിൽ നിന്ന് ശ്രീകണ്ഠപുരം, ആലക്കോട് ഭാഗങ്ങളിലേക്ക് ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയായിരുന്നു പലർക്കും. ആവശ്യത്തിന് യാത്രക്കാരെ ലഭിക്കാത്തതിനാൽ ബസ് ഓടുന്നത് ലാഭകരമല്ലാത്തതിനാലാണ് സ്വകാര്യ ബസുകൾ ഞായറാഴ്ച പിൻവാങ്ങുന്നതെങ്കിലും പ്രധാന റൂട്ടുകളിൽ നാമ മാത്രമെങ്കിലും ബസുകൾ ഓടിക്കാൻ സംവിധാനമുണ്ടാകണമെന്നാണ് ആവശ്യം. ഇത്തരത്തിൽ മിക്കവാറും റൂട്ടുകളിൽ സാധാരണയായി കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ടെങ്കിലും ഞായറാഴ്ചകളിൽ ഇവയും ഓടാത്തതാണ് കൂടുതൽ ദുരിതമാകുന്നത്.
ദേശസാൽകൃത റൂട്ടായ കുടിയാൻമല ഭാഗത്തേക്കും ഇന്നലെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. മലയോരങ്ങളിലേക്കും മറ്റ് യാത്രാ സൗകര്യങ്ങൾ ലഭിക്കാത്ത സ്ഥലങ്ങളിലേക്കും അത്യാവശ്യത്തിനെങ്കിലും കെഎസ്ആർടിസി ബസുകൾ ഓടിക്കാനുള്ള സംവിധാനമൊരുക്കമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.