തടവുകാരുടെ ക്വാറന്റീൻ കേന്ദ്രത്തിൽ സൗകര്യങ്ങൾ ഇല്ലെന്ന് പരാതി
Mail This Article
കണ്ണൂർ ∙ റിമാൻഡ് തടവുകാരും പരോൾ കഴിഞ്ഞെത്തുന്നവരും കഴിയുന്ന തോട്ടടയിലെ പോളിടെക്നിക് കേന്ദ്രത്തിൽ സൗകര്യങ്ങളില്ലെന്നു പരാതി. ജയിലിലേക്ക് പ്രവേശിക്കും മുൻപ് ഇവർക്ക് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിക്കണമെന്നാണ് നിർദേശം. കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ ജയിൽ ജീവനക്കാർ ആശങ്കയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ സൗകര്യങ്ങളോ ഇവിടെ ഇല്ലെന്നാണ് പ്രധാന ആക്ഷേപം.
ഇതരസംസ്ഥാനക്കാരായ അഞ്ചോളം പേര്‍ ഇവിടെയുണ്ട്. മൂന്നു ജയിൽ ജീവനക്കാരും 3 പൊലീസുകാരും മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. മുറികൾക്ക് വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളില്ല. പൊതുശുചിമുറികളാണ് ഉപയോഗിക്കുന്നത്. ഇത് സമ്പർക്കത്തിനു കാരണമാകുമോ എന്ന ആശങ്കയുമുണ്ട്. 3 ജീവനക്കാർക്ക് 4 ദിവസം തുടർച്ചയായ ഡ്യൂട്ടിയാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇവർ തന്നെ വേണം എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ തടവുകാരുമായി നഗരത്തിലെ ആശുപത്രിയിലേക്കു പോകാൻ.
ഇതിനായി പ്രത്യേക ആംബുലൻസ് സൗകര്യവുമില്ല. തടവുകാർ കടന്നുകളയാൻ ശ്രമിച്ചാൽ തടയാൻ മതിയായ ആയുധങ്ങൾ പോലും ജീവനക്കാരുടെ കയ്യിലില്ലെന്നാണു സൂചന. 2 തടവുകാർ ഇവിടെ നിന്നു കടന്നുകളഞ്ഞിരുന്നു. ഇതിൽ ഒരാളെ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളു.
നിലവിൽ 20 തടവുകാർ
ഒന്നരമാസം മുൻപ് ആരംഭിച്ചതാണ് റിമാൻഡ് പ്രതികളെ ജയിലിലേക്കു മാറ്റും മുൻപുള്ള കോവിഡ് പരിശോധന. എന്നാൽ ജില്ലാ ഭരണകൂടം ഇതിനായി ഏർപ്പെടുത്തിയ സ്ഥലത്ത് സൗകര്യം കുറവാണെന്നാണ് പ്രധാന പരാതി. പോളിടെക്നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ 2 നിലകളിലായാണ് 20 പേരെ പാർപ്പിച്ചിരിക്കുന്നത്. ഐസലേഷനിൽ പാർപ്പിക്കാൻ സൗകര്യം ഇല്ല. വെന്റിലേഷനിലൂടെ പുറത്തു കടക്കാൻ കഴിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. പരോൾ കഴിഞ്ഞ് കൂടുതൽ ആളുകളെത്തിയാൽ സ്ഥിതി രൂക്ഷമാകുമെന്നു സൂചനയുണ്ട്.
പരിശോധനാഫലം വൈകുന്നു
48 മണിക്കൂറിനുള്ളിൽ പരിശോധനാഫലങ്ങൾ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പലപ്പോഴും പ്രാവർത്തികമാകുന്നില്ല. 10 ദിവസമായി ഇവിടെ തുടരുന്ന തടവുകാരുണ്ട്. കൂടുതൽ ദിവസങ്ങൾ കഴിയുമ്പോൾ തടവുകാർ അക്രമാസക്തരാകുന്നതും ജീവനക്കാർക്കു തലവേദനയാണ്. ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ജില്ലാ ആശുപത്രി വരെ എത്തിക്കാനും നിലവിൽ പ്രയാസമാണ്.