മുഴപ്പിലങ്ങാട് മാഹി ബൈപാസ് നിർമാണം ഇഴയുന്നു
Mail This Article
കണ്ണൂർ∙ ദേശീയപാതയിൽ തലശ്ശേരി മുതൽ മാഹി വരെയുള്ള ഗതാഗത കുരുക്ക് അഴിയാൻ ഇനിയും വൈകും. മുഴപ്പിലങ്ങാട്–മാഹി ബൈപാസ് നിർമാണം മന്ദഗതിയിലായി. ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. തലശ്ശേരി, മാഹി നഗരങ്ങളെ ഒഴിവാക്കി മുഴപ്പിലങ്ങാട്, ധർമടം, എരഞ്ഞോളി, തിരുവങ്ങാട്, കോടിയേരി, ചൊക്ലി, അഴിയൂർ വരെ 18 കിലോമീറ്ററിലാണ് 6 വരി പാത നിർമിക്കുന്നത്. 80 ശതമാനം പണി പൂർത്തിയായെങ്കിലും ലോക്ഡൗൺ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ കാരണം പ്രവൃത്തിക്കു വേഗം കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷം ഉണ്ടായ പ്രളയത്തെ തുടർന്നു ദീർഘകാലത്തേക്കു പണി തടസ്സപ്പെട്ടിരുന്നു.
നിലവിൽ പദ്ധതിയുടെ ഭാഗമായി ധർമടം, കുയ്യാലി, അഞ്ചരക്കണ്ടി, മയ്യഴി പുഴകളിൽ നിർമിക്കുന്ന പ്രധാന പാലങ്ങളുടെ അവസാന ഘട്ട ജോലിയും ചില സ്ഥലങ്ങളിൽ മണ്ണിട്ട് ഉപരിതലം നേരെയാക്കുന്ന പ്രവർത്തനങ്ങളുമാണു ചെറിയ തോതിലെങ്കിലും നടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നു സ്വദേശത്തേക്കു പോയ ഇതര സംസ്ഥാന തൊഴിലാളികൾക്കു തിരിച്ചെത്താൻ കഴിയാത്തതും പ്രതിസന്ധിയാണ്.മഴ കനത്തതോടെ നിലവിൽ നടക്കുന്ന പ്രവൃത്തികളും തടസ്സപ്പെടുന്ന സാഹചര്യമാണ്.
മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളിൽ നിന്നു പരിസരത്തെ റോഡുകളിലേക്കും പറമ്പുകളിലേക്കും ചെളി ഒഴുകി വന്നു നിറയുന്നത് കഴിഞ്ഞ മഴക്കാലത്തെ പരാതികളായിരുന്നു. റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായത് അശാസ്ത്രീയ നിർമാണം കാരണമാണെന്ന പരാതി വ്യാപകമായിരുന്നു. കൂടാതെ ലോറികൾ ചെളിയിൽ താഴുന്ന അവസ്ഥ വന്നതോടെ പണി സ്തംഭിച്ചു. ഇത്തവണയും ഈ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ബൈപാസ് പൂർത്തിയാകുന്നതോടെ നാലു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണു വിരാമമാവുക.
പദ്ധതിക്കു വേണ്ടി 1977ൽ തന്നെ ദേശീയപാതാ വിഭാഗം ശ്രമം തുടങ്ങിയിരുന്നു. കാലതാമസം എടുത്തെങ്കിലും പിന്നീട് ഭൂമി ഏറ്റെടുക്കൽ നടത്തി. എന്നാൽ നഷ്ടപരിഹാരം പോരെന്നു പറഞ്ഞ് മാഹി, അഴിയൂർ പ്രദേശത്തെ ഭൂവുടമകൾ കോടതിയെ സമീപിച്ചതും പദ്ധതി മന്ദഗതിയിലാവാൻ കാരണമായി. കോടതി നടപടികൾ അവസാനിച്ചതോടെ സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കി. പെരുമ്പാവുരിലെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ബൈപാസിന്റെ നിർമാണ ചുമതല.
മുഴപ്പിലങ്ങാട്– മാഹി ബൈപാസ്
∙നിർമാണം തുടങ്ങിയത് 2017
∙പൂർത്തിയാക്കേണ്ട സമയം 30 മാസം (രണ്ടര വർഷം)
∙മേൽപാലങ്ങൾ 13
∙പാലങ്ങൾ 4
∙അടിപ്പാതകൾ 9
∙ഇരുവശത്തും സർവീസ് റോഡുകൾ
∙കലുങ്കുകൾ 100ൽ ഏറെ
∙ചെലവ് 1181 കോടി രൂപ
∙നേട്ടം 20 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാട് നിന്ന് മാഹിയിലെത്താം, ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും