മന്ത്രി കെടി ജലീൽ രാജി: ഇരിട്ടിയിൽ എംഎസ്എഫ് മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും
Mail This Article
ഇരിട്ടി∙ സ്വർണ കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് എംഎസ്എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. നടപടിക്ക് പൊലീസ് ഒരുങ്ങിയെങ്കിലും നേതാക്കൾ ഇടപെട്ട് അണികളെ ശാന്തരാക്കിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. മാർച്ച് പഴയ ബസ് സ്റ്റാൻഡ് അപ്രോച്ച് റോഡ് ജംക്‌ഷനിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് നേരത്തെ തന്നെ ഗതാഗതം തടഞ്ഞിരുന്നു. നഗരത്തിലുടനീളം പൊലീസിനെയും വിന്യസിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അജ്മൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.കെ.നജാഫ്, ജില്ലാ സെക്രട്ടറി നസീർ നല്ലൂർ, ഇജാസ് ആറളം, കെ.പി.റംഷാദ്, സമീർ പുന്നാട്, ഷഹീർ കീഴ്പ്പള്ളി, ഷംനാസ്, സിറാജ് പൂക്കോത്ത് എന്നിവർ പ്രസംഗിച്ചു. ഫവാസ് പുന്നാട്, ഷമീൽ മാത്രക്കൽ, ഫായിസ് പുന്നാട്, സാബിൽ നല്ലൂർ, അഫ്നാസ് കുന്നത്ത്, സി.കെ.സാദിഖ്, ജംഷാദ് വെളിയമ്പ്ര, ഷംസീർ ഉളിയിൽ, പി.ഹംസ, ടി.എസ്.ജൂനൈദ്, എ.മുബാറക്, എ.സിനാൻ, അമീൻ പേരാവൂർ എന്നിവർ നേതൃത്വം നൽകി.
സിഐമാരായ എ.കുട്ടികൃഷ്ണൻ ( ഇരിട്ടി), പി.ആർ.മനോജ് ( മട്ടന്നുർ), കെ.സുധീർ കല്ലൻ (ആറളം), പി.ബി.സജീവ് (പേരാവൂർ), പ്രജീഷ് കുമാർ (മട്ടന്നൂർ വിമാനത്താവളം), ഇരിട്ടി എസ്ഐ ദിനേശൻ കൊതേരി എന്നിവരുടെ 100 ഓളം പൊലീസുകാർ നഗരത്തിൽ ക്യാംപ് ചെയ്തിരുന്നു. ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഉന്തിലും തള്ളിലും പ്രവർത്തകർക്ക് പരുക്കേറ്റതായി നേതാക്കൾ പറഞ്ഞു.