ദേശീയപാത വികസനം: തുരുത്തിയിൽ ഇന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തും
Mail This Article
പാപ്പിനിശ്ശേരി ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിനായി ഇന്ന് രാവിലെ പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തും. തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത പൊലീസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതർ എത്തുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ട് തളിപ്പറമ്പ് ആർഡിഒ സൈമൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ തഹസിൽദാർ സി.കെ.ഷാജി, ഡപ്യൂട്ടി തഹസിൽദാർ മാവില നളിനി, അറുമുഖം പാപ്പിനിശ്ശേരിയിൽ നിന്നുള്ള എം.സി.ബാലകൃഷ്ണൻ, കെ.പി.വത്സൻ, ഇ.പ്രമോദ്, പി.ചന്ദ്രൻ, സി.രാജീവൻ, സി.പി.റഷീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പാപ്പിനിശ്ശേരി തുരുത്തിയിൽ 8.5 ഹെക്ടർ സ്ഥലം അളക്കണം.
കുടിൽകെട്ടി സമരം ആയിരം നാളിലേക്ക്
ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന തുരുത്തി പട്ടികജാതി കോളനി നിവാസികൾ നടത്തുന്ന കുടിൽകെട്ടി സമരം ആയിരം ദിവസത്തിലേക്ക്. കണ്ണൂർ ബൈപാസിനെതിരെ 18ന് വൈകിട്ട് തുരുത്തിയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും. സംസ്ഥാനത്തെ വിവിധ സാമൂഹിക,സാംസ്കാരിക ദലിത് നേതാക്കൾ കൂട്ടായ്മയിൽ പങ്കെടുക്കും. പ്രദേശത്തെ വ്യവസായികളെ സംരക്ഷിക്കാൻ 500 മീറ്ററിനിടയിൽ 4 അശാസ്ത്രീയ വളവുകൾ വരുത്തിയതോടെ 24 ദലിത് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ആഘാത പഠനം നടത്താതെയും, അലൈൻമെന്റ് പുനപരിശോധിക്കണമെന്നു സംസ്ഥാന പട്ടികജാതി കമ്മിഷന്റെ നിർദേശം നടപ്പിലാക്കാതെയുമാണ് ദേശീയ പാത വികസിപ്പിക്കുന്നതെന്നു സമരസമിതി കൺവീനർ കെ.നിഷിൽകുമാർ, കെ.ദാമോദരൻ, കുഞ്ഞമ്പു കല്യാശ്ശേരി, എ.ലീല, എ.അനിത എന്നിവർ അറിയിച്ചു.