ADVERTISEMENT

പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനൻ അതിരാവിലെ വോട്ടർമാരെ നേരിൽ കാണാൻ വീട്ടിൽ നിന്നിറങ്ങി. പുളിങ്ങോം ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തിയപ്പോൾ പ്രവർത്തകരുടെ വലിയൊരു കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. നേരെ എയ്യൻകല്ലിലേക്കാണ് യാത്ര. പ്രചാരണ വാഹനത്തിന്റെ അകമ്പടിയില്ലാതെ എത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ ആ പ്രദേശത്തെ വീട്ടമ്മമാരെല്ലാം അവിടെ ഒത്തു കൂടിയിരുന്നു. അവർക്കൊപ്പം കുട്ടികളും ഉണ്ടായിരുന്നു.

തുടർന്ന് കൊളത്തുവായി, കക്കോട് കിഴക്കേക്കര തുടങ്ങിയ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷം ചെറുപുഴ ടൗണിലെത്തി. തുടർന്ന് പെരിങ്ങോം–വയക്കര പഞ്ചായത്തിലേക്ക്. ചൂടിനെ വകവയ്ക്കാതെ ഉച്ച വിശ്രമം പോലും ഒഴിവാക്കിയായിരുന്നു യാത്ര. മാതമംഗലം ടൗണിൽ വോട്ടർമാരെ കണ്ട് നേരെ പയ്യന്നൂർ ടൗണിൽ ഡിവൈഎഫ്ഐയുടെ റോഡ് ഷോയിലേക്ക്. അതുകഴിഞ്ഞ് വിവിധ കുടുംബ യോഗങ്ങളിൽ. വീണ്ടും രാത്രി വൈകി സഹ പ്രവർത്തകരുമായി പ്രവർത്തന അവലോകനം. അതെല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴേക്കും പാതിരാ കഴിഞ്ഞിരുന്നു. 

പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ വോട്ടഭ്യർഥിച്ച് അന്നൂർ ശാന്തിഗ്രാമിൽ  എത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം.                                  ചിത്രം: വിഷ്ണു  സനൽ
പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ വോട്ടഭ്യർഥിച്ച് അന്നൂർ ശാന്തിഗ്രാമിൽ എത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം. ചിത്രം: വിഷ്ണു സനൽ

പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ ഇന്നലെ ഉച്ചവരെ ആശുപത്രിയിലായിരുന്നു. തിരഞ്ഞെടുപ്പ്  പ്രവർത്തനത്തിനിടയിൽ കഴിച്ച ഭക്ഷണത്തിലെ ഫുഡ് പോയ്സനാണ് സ്ഥാനാർഥിയെ ആശുപത്രിയിലാക്കിയത്. 2 ദിവസം ആശുപത്രി വാസം ഡോക്ടർമാർ വിധിച്ചെങ്കിലും പ്രദീപ് കുമാർ ഉച്ചയോടെ തന്നെ ആശുപത്രിയിൽ നിന്ന് ഇറങ്ങി വോട്ടർമാർക്കിടയിൽലേക്ക് കടന്നു ചെന്നു. ജന്മനാടായ അന്നൂരിൽ നിന്ന് പ്രവർത്തകർക്കൊപ്പം വീടു കയറി വോട്ടു തേടി.

അതിനിടയിൽ ഐഎൻടിയുസി ടൗണിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്തു. അതിനു ശേഷം സമീപ പഞ്ചായത്തുകളിലെ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ വൈകിട്ടുള്ള ഇഞ്ചക്‌ഷനു വേണ്ടി തിരിച്ചു വരുമെന്ന് ഡോക്ടർക്ക് കൊടുത്ത ഉറപ്പ് രാത്രി വൈകിയാണ് പാലിച്ചത്. 

പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ പരവന്തട്ടയിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ.      ചിത്രം: മനോരമ
പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ പരവന്തട്ടയിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ

പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ അതിരാവിലെ തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു. നഗരസഭയിലായിരുന്നു പ്രചാരണമെങ്കിലും രാവിലെ സമീപ പഞ്ചായത്തുകളിലെ വിവിധ വീടുകൾ സന്ദർശിച്ച് വോട്ടുറപ്പിച്ചു. രാവിലെ 9.15ന് കോറോത്ത് നിന്ന് ആരംഭിക്കേണ്ട പ്രചാരണം 2 മണിക്കൂർ വൈകിയാണ് തുടങ്ങിയത്.

സിപിഎം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ വിശദീകരിക്കുന്നതിനായിരുന്നു ഇവരുടെ പ്രാസംഗികർ മുൻഗണന നൽകിയത്. തുറന്ന ജീപ്പിലാണ് സ്ഥാനാർഥി ഇന്നലെ പ്രചാരണം നടത്തിയത്. ഉച്ചയ്ക്ക് 2 മണി വരെയായിരുന്നു പ്രചാരണ പരിപാടി തീരുമാനിച്ചിരുന്നതെങ്കിലും അത് 5 മണി വരെ നീണ്ടു. വീണ്ടും സമീപ പഞ്ചായത്തുകളിലെ വീടുകളിൽ വോട്ട് തേടിയുള്ള യാത്ര നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com