ADVERTISEMENT

‘സ്നേഹമുള്ളവരെ... കല്യാശ്ശേരിയിൽ നിന്നു ജനവിധി തേടുന്ന സഖാവ് എം.വിജിൻ നയിക്കുന്ന പദയാത്ര മാട്ടൂലിന്റെ വഴിത്താരകളിലൂടെ കടന്നു വരികയാണ്...’ അനൗൺസ്മെന്റ് മുഴക്കിയുള്ള വാഹനം കടന്നു പോകുന്ന വഴിയോരങ്ങളിൽ ജനങ്ങൾ കാത്തു നിന്നു. പിന്നാലെയെത്തുന്ന തുറന്ന വാഹനത്തിനു പിന്നിൽ നിന്നു ബാൻഡ്മേളം നയിക്കുന്നതു നാലഞ്ചു പെൺകുട്ടികളാണ്. എല്ലാവരും എസ്എഫ്ഐയുടെ സജീവ പ്രവർത്തകർ. ആ സ്ഥാനാർഥിക്കു വോട്ടഭ്യർ‌ഥനമായുള്ള ബോർഡുകൾ കൊണ്ടലങ്കരിച്ച വാഹനമാണു പിറകിൽ. തൊട്ടുപിന്നിലായി, കാത്തുനിൽക്കുന്നവർക്കു നടുവിലേക്ക് കല്യാശ്ശേരിയുടെ സ്ഥാനാർഥി വിജിൻ നടന്നെത്തുകയാണ്.

ഇളംനീല നിറത്തിലുള്ള ഷർട്ടും മുണ്ടുമാണു വേഷം. പദയാത്രയ്ക്കിടെ പ്രവർത്തകർ അണിയിച്ച ചുവപ്പ് ഷാൾ കഴുത്തിലുണ്ട്. ചുവപ്പ് നിറത്തിൽ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന് ഉറപ്പിച്ചെഴുതിയ കുടകളും തൊപ്പികളും മാസ്കും ധരിച്ച് അണികളും. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ഇന്നലെയും ഇന്നും പദയാത്രയാണ്. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട്, വോട്ടഭ്യർഥിക്കുകയാണു ലക്ഷ്യം. സ്ഥാനാർഥി പദയാത്ര നടത്തുമ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഷോയും ഫ്ലാഷ്മോബുമൊക്കെ നടക്കുന്നുണ്ട്.

രാവിലെ ആരംഭിച്ച പദയാത്രയ്ക്കിടെ ഉച്ചയ്ക്കു പ്രവർത്തകർ വിശ്രമിച്ച സമയത്തും വിജിൻ വ്യക്തികളെ നേരിൽ കാണാനിറങ്ങി. പദയാത്രയ്ക്കിടെ നൽകുന്ന ചെറു സ്വീകരണ വേദികളി‍ൽ എൽഡിഎഫ് വീണ്ടും ഭരണത്തിൽ വരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റ നേട്ടങ്ങളും അക്കമിട്ടു പറയുന്നു. വോട്ടഭ്യർഥനയ്ക്കിടെ, മാട്ടൂലിലെ ചെറുകിട വ്യാപാരി വിജിനോടു പറഞ്ഞതിങ്ങനെ: ‘മോൻ പേടിക്കേണ്ട, മാട്ടൂൽ ഒപ്പമുണ്ട്’. മണ്ഡലത്തിന്റെ മുഴുവൻ ശബ്ദമാണ് അതെന്ന ആത്മവിശ്വാസത്തിൽ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്...

കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബ്രിജേഷ് കുമാർ ചെറുതാഴത്ത് നടത്തിയ റോഡ് ഷോയിൽ നിന്ന്.           ചിത്രം: വിഷ്ണു സനൽ.
കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബ്രിജേഷ് കുമാർ ചെറുതാഴത്ത് നടത്തിയ റോഡ് ഷോയിൽ നിന്ന്. ചിത്രം: വിഷ്ണു സനൽ.

∙‘പഴയങ്ങാടിയിലൊരു ഹാർബർ വേണ്ടേ... നമ്മുടെ മണ്ഡലത്തിന്റെ കടലോര മേഖലകളിൽ പുലിമുട്ട് വേണ്ടേ...’ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഒന്നൊന്നായി അവർക്കു മുൻപിലേക്ക് അവതരിപ്പിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ബ്രിജേഷ് കുമാർ കോടതിയിൽ നിൽക്കുന്ന അഭിഭാഷകനാണോയെന്നു സംശയിച്ചേക്കാം.

മണ്ഡലത്തിൽ ഇനിയും നടപ്പാക്കാത്ത പദ്ധതികളും ശുദ്ധജല ക്ഷാമമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ജനങ്ങളുടെ കോടതിക്കു മുൻപിൽ തന്റെ വാദങ്ങൾ ഒന്നൊന്നായി നിരത്തുകയാണ് അഭിഭാഷകൻ കൂടിയായ ബ്രിജേഷ് കുമാർ. പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ബ്രിജേഷിനു ഖദറെന്നോ വക്കീൽ കുപ്പായമെന്നോ ഇല്ല, പറയേണ്ടതു ശക്തമായി പറയും. മണ്ഡലത്തിലെ പ്രശ്നങ്ങൾ മാത്രമല്ല, യുഡിഎഫ് ഭരണത്തിൽ എത്തേണ്ടതിന്റെ ആവശ്യകതകളും പ്രസംഗത്തിനിടെ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു ശേഷം ചെറുതാഴം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെയായിരുന്നു ബ്രിജേഷ് കുമാറിന്റെ റോഡ് ഷോ. പ്രധാന റോഡുകളിലൂടെ മാത്രമല്ല,

ഒന്നോ രണ്ടോ വാഹനത്തിനു മാത്രം കടന്നു പോകാവുന്ന ഗ്രാമീണ റോഡുകളിലൂടെയും സ്ഥാനാർഥിയുടെ റോഡ് ഷോ മുൻപോട്ടു പോയപ്പോൾ വീടുകൾക്കു മുൻപിലിറങ്ങി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കാത്തു നിന്നു. അവർക്കു നേരെ കൈ വീശി സ്ഥാനാർഥിയും. റോഡ് ഷോയ്ക്കായുള്ള തുറന്ന വാഹനത്തിനു മുൻപിൽ മുപ്പതോളം ഇരുചക്ര വാഹനങ്ങളുമുണ്ടായിരുന്നു. ആ പ്രവർത്തകരിൽ ഏറിയ പങ്കും യുവാക്കൾ തന്നെ. എല്ലാ വാഹനങ്ങൾക്കു മുൻപിലും കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികളുണ്ട്. സ്ഥാനാർഥിയുടെ വാഹനത്തിന് അകമ്പടി തീർത്ത്, ഹോൺ മുഴക്കിയുള്ള യാത്ര അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്... 

കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ചെറുകുന്ന് പള്ളിച്ചാലിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം: മനോരമ
കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ചെറുകുന്ന് പള്ളിച്ചാലിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം: മനോരമ

∙ബിജെപി സ്ഥാനാർഥി അരുൺ കൈതപ്രത്തിന്റെ വാഹനപര്യടനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇന്നു റോഡ് ഷോയാണ്. ചെറുകുന്ന് പള്ളിച്ചാലിലെ സ്വീകരണ വേദിയിലേക്കു സ്ഥാനാർഥിയെത്തുമ്പോൾ സമയം 4 മണി പിന്നിട്ടിരുന്നു. സ്ഥാനാർഥി എത്തുന്നതിനും മുൻപേ ബിജെപി ജില്ലാ കമ്മിറ്റി അംഗം മോഹനൻ കുഞ്ഞിമംഗലം പ്രസംഗം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളെപ്പറ്റി പറയുന്നതിനൊപ്പം പ്രതിപക്ഷത്തെ വിമർശിക്കുന്നുമുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നതിനിടെ പ്രവർത്തകർക്കൊപ്പം അരുൺ കൈതപ്രം സ്വീകരണ വേദിയിലേക്ക്. എത്തിയയുടൻ പ്രവർത്തകരുടെ വക ഷാൾ അണിയിച്ചുള്ള സ്വീകരണം. ഇതിനിടെ സമീപത്തെ കടകളിലെത്തി വോട്ട് അഭ്യർഥിച്ച ശേഷം പ്രസംഗിക്കാനായി മൈക്ക് കയ്യിലെടുത്തു.

‘എല്ലാവർക്കും വിനീതമായ നമസ്കാരം’ എന്നു തുടങ്ങുന്ന തീർത്തും ലളിതമായ പ്രസംഗം. കഴിഞ്ഞ 60 വർഷമായി മാറി മാറി കേരളം ഭരിച്ച എൽഡിഎഫും യുഡിഎഫും എന്തു വികസനം കൊണ്ടുവന്നു എന്നതാണു പ്രസംഗവിഷയം. 2 മിനിറ്റുകൊണ്ടു പ്രധാന വിഷയങ്ങൾ അവതരിപ്പിച്ച്, വോട്ടഭ്യർഥനയും. വാഹന പര്യടത്തിന്റെ അവസാന ദിവസമായ ഇന്നലെ പതിനഞ്ചോളം സ്വീകരണ വേദികളിലാണു ബിജെപി സ്ഥാനാർഥിയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com