ADVERTISEMENT

കൂത്തുപറമ്പ് ∙ പൊലീസിന്റെ കനത്ത കാവലിൽ കൂത്തുപറമ്പ് മേഖലയിൽ വോട്ടെടുപ്പ് സമാധാനപരം. കേരള പൊലീസിനൊപ്പം കേന്ദ്രസേനയെയും കർണാടക പൊലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. രാവിലെ 7 മണിക്ക് തന്നെ പോളിങ് ആരംഭിച്ചിരുന്നു. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ഉച്ചയോടെ പല ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക് കുറയുന്ന സ്ഥിതിയാണ് ഉണ്ടായത്. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ട് പെട്ടെന്ന് പ്രശ്നം പരിഹരിച്ചതിനാൽ വോട്ടെടുപ്പ് കൂടുതൽ സമയം തടസ്സപ്പെടുന്നത് ഒഴിവാക്കാനായി.

കൂത്തുപറമ്പ് മണ്ഡലത്തിൽ 76 പ്രശ്നബാധിത ബൂത്തുകളാണ് ഉണ്ടായിരുന്നത് ഇതിൽ നാലെണ്ണം അതീവ പ്രശ്നബാധിത ബൂത്തുകൾ ആയിരുന്നു. കണ്ണവം ഗവ ട്രൈബൽ യുപി സ്കൂളിലെ രണ്ട് ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണി ഉള്ളതാണ്. ഈ സാഹചര്യത്തിൽ ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കൂത്തുപറമ്പ് പൊലീസ് സബ് ഡിവിഷനെ മൂന്ന് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കിയത്. സബ് ഡിവിഷൻ പരിധിയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിലായി 485 ബൂത്തുകളിൽ 345 എണ്ണം പ്രശ്ന ബാധിത ബൂത്തുകളും ഇതിൽ 19 എണ്ണം അതീവ പ്രശ്നബാധിത ബൂത്തുകളാണ്.

നഗരസഭയിലെ മൂര്യാട് സെൻട്രസ്‍ യുപി സ്കൂൾ ബൂത്തിൽ പോളിങ് ഏജന്റുമാരായി പ്രവർത്തിച്ച മുസ്ലിം ലീഗ് പ്രവർത്തകരായ എം.പി.അബ്ദുൽ സലാം, ടി.റിയാസ് എന്നിവർക്ക് പോളിങ് അവസാനിച്ച ശേഷം വീടുകളിലേക്ക് മടങ്ങുന്ന വഴി അക്രമത്തിൽ പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിഐ സുനിൽകുമാറാണ് റിയാസിനെ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അബ്ദുൽ സലാമിനെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇരുവരെയും രാത്രി തലശ്ശേരി ഇന്ദിരാഗാന്ധി സഹ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി അക്രമത്തിൽ പ്രതിഷേധിച്ചു. പാറാൽ സൗത്ത് കൂത്തുപറമ്പ യുപി സ്കൂളിൽ ബൂത്ത് 18ൽ വൈകിട്ട് ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി എത്തിയ ഒരു വോട്ടറെ പ്രിസൈഡിങ് ഓഫിസർ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത് സംഘർഷത്തിന് കാരണമായി. ഐഡി കാർഡ് നഷ്ടപ്പെട്ടതിനാൽ ഡ്രൈവിങ് ലൈസൻസോ മറ്റ് രേഖകളോ ഇല്ലാത്തതിനാലാണ് യുവാവ് സർട്ടിഫിക്കറ്റുമായി എത്തിയത്. യഥാർഥ വോട്ടറായതിനാൽ ബൂത്ത് ഏജന്റുമാർ തടസ്സവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലും ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്.

എൽഡിഎഫ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തപ്പോൾ സമീപത്തെ ബൂത്തുകളിൽ ഉൾപ്പെടെയുള്ള വെബ് കാസ്റ്റിങ് ഉദ്യോഗസ്ഥർ ഇത് ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അവരുമായും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരാതിയില്ലെന്ന് ഉദ്യോഗസ്ഥരും വെബ് കാസ്റ്റിങ് ഉദ്യോഗസ്ഥരും അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ ഭാഗമായതിനാൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് നിലപാട് എടുക്കുകയായിരുന്നു. ചില കേന്ദ്രങ്ങളിൽ രാവിലെ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു. ആമ്പിലാട് എൽപി സ്കൂളിലെ 32ാം ബൂത്ത്,

ചെറുവാഞ്ചേരി എൽപി സ്കൂളിലെ 54A ബൂത്ത്, നീർവേലി യുപി സ്കൂളിലെ 129ാം ബൂത്ത്, വട്ടിപ്രം യുപി സ്കൂളിലെ 121A ബൂത്ത് തുടങ്ങി 7 കേന്ദ്രങ്ങളിൽ പോളിങ് കുറച്ച് സമയം തടസ്സപ്പെട്ടു. ആമ്പിലാട് എൽപി സ്കൂളിൽ 45 മിനിറ്റിന് ശേഷമാണ് പോളിങ് പുനരാരംഭിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കണ്ണവം ഗവ.ട്രൈബൽ യുപി സ്കൂളിലെ ബൂത്തിൽ ബിഎസ്എഫിന്റെ സുരക്ഷയിലാണ് പോളിങ് നടന്നത്. പ്രശ്ന ബാധിത, അതീവ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെയും കർണാടക റിസർവ് പൊലീസിനെയും നിയോഗിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com