ADVERTISEMENT

തളിപ്പറമ്പ്∙ കള്ളവോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത എൽഡിഎഫ് സ്ഥാനാർഥി എം.വി.ഗോവിന്ദനെതിരെ ക്രിമിനൽ കേസെടുക്കാനും അദ്ദേഹത്തെ അയോഗ്യനാക്കുവാനും തിര‍ഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് തളിപ്പറമ്പ് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. എന്നാൽ തളിപ്പറമ്പിൽ കുഴപ്പങ്ങൾ നടക്കുന്നതായി വരുത്തി തീർക്കാൻ യുഡിഎഫ് നേതാക്കൾ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.വി.ഗോവിന്ദൻ ആരോപിച്ചു.

വ്യാപകമായി തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്ന മലപ്പട്ടം, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും പരിയാരം പഞ്ചായത്തിലെ കുറ്റ്യേരിയിലും റീപോളിങ് നടത്തണമെന്നും അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. മുൻപെങ്ങുമില്ലാത്ത തരത്തിൽ വനിതാ വോട്ടർമാരെ ഉൾപ്പെടെ സിപിഎം പ്രവർത്തകർ തല്ലിയോടിക്കുന്ന അവസ്ഥയാണ് ആന്തൂർ നഗരസഭയിൽ ഉണ്ടായത്. മോറാഴ സെൻട്രൽ യുപി സ്കൂളിലെ 110 നമ്പർ ബൂത്തിൽ വയോധികന്റെ വോട്ട് ചെയ്യാൻ എത്തിയ യുവാവായ സിപിഎം പ്രവർത്തകനെ കയ്യോടെ പിടികൂടിയിട്ടും ഇയാൾക്കെതിരെ കേസെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.

അയ്യങ്കോലിൽ പ്രവാസി വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് തന്നെയും പ്രവർത്തകരെയും വനിതകൾ ഉൾപ്പെടെയുള്ളവരെയും സിപിഎം പ്രവർത്തകർ ആക്രമിച്ചത്. കോടല്ലൂരിലും തന്നെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് മറ്റ് സ്ഥലങ്ങളിൽ പോയത്. എം.വി.ഗോവിന്ദൻ പ്രവർത്തകർക്കിടയിൽ ഒറ്റപ്പെടുകയും ജനങ്ങൾക്കിടയിൽ സ്വീകാര്യനല്ലാതാവുകയും ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതെന്നും വി.പി.അബ്ദുൽ റഷീദ് ആരോപിച്ചു.

പരാജയ ഭീതി മുന്നിൽ കണ്ടാണ് സിപിഎം ഇത്തരത്തിലുള്ള അക്രമങ്ങൾ നടത്തിയതെന്നും അബ്ദുൽ റഷീദ് ആരോപിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലത്തി‍ൽ കുഴപ്പങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.വി.ഗോവിന്ദൻ ആരോപിച്ചു. കുഴപ്പങ്ങളില്ലാത്ത ബൂത്തുകളിൽ കയറി കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കുകയാണ് ഇവർ ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകളിൽ തർക്കങ്ങൾ സ്വാഭാവികമാണ്.എന്നാൽ ചെറിയൂർ ബൂത്തിൽ ലീഗ്, കോൺഗ്രസ് നേതാക്കൾ ഇരച്ച് കയറി പ്രിസൈ‍‍ഡിങ് ഓഫിസർ ഉൾപ്പെടെയുള്ളവരോട് തട്ടിക്കയറുകയായിരുന്നു.

തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. പകരം ഉദ്യോഗസ്ഥനെ എത്തിച്ചാണ് തിരഞ്ഞെടുപ്പ് തുടർന്നത്. കടമ്പേരി അയ്യങ്കോലിൽ കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ തലേ ദിവസം തന്നെ പ്ലാൻ ചെയ്താണ് സംഘർഷം ഉണ്ടാക്കിയത്. പ്രവാസി വോട്ടിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ വനിതകളെ ഉൾപ്പെടെ പ്ലാൻ ചെയ്ത് കൊണ്ട് വന്ന് സംഘർഷം ഉണ്ടാക്കുകയാണ് യുഡിഎഫ് ചെയ്തത്. തന്നെ കയ്യേറ്റം ചെയ്തുവെന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി തളിപ്പറമ്പിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com