ADVERTISEMENT

തളിപ്പറമ്പ്∙ ആസൂത്രണത്തിലെ അപാകതകൾ നിമിത്തം തിരഞ്ഞെടുപ്പ് സാധനങ്ങൾ ഏറ്റുവാങ്ങുന്ന നടപടികൾ നീണ്ട് പോയ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഉപകരണ വിതരണ കേന്ദ്രമായ ടഗോർ വിദ്യാനികേതനിൽ നിന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ തിരിച്ച് പോയത് പുലർച്ചെ 3.30 ഓടെ. അർധ രാത്രിയായിട്ടും തിരഞ്ഞെടുപ്പിന്റെ യന്ത്ര സാമഗ്രികളും മറ്റും തിരിച്ചേൽപ്പിക്കാൻ സാധിക്കാതെ ഉദ്യോഗസ്ഥർ തിക്കിത്തിരക്കുന്ന വാർത്ത ഇന്നലെ മനോരമ നൽകിയിരുന്നു. അർധ രാത്രിയും ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നൂറുകണക്കിന് വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് തളിപ്പറമ്പ് ടഗോർ വിദ്യാനികേതനിൽ രാവ് പകലാക്കി നിൽക്കേണ്ടി വന്നത്.

മണ്ഡലത്തിലെ 199 ബൂത്തുകളിൽ നിന്നുമുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി വൈകി ടഗോർ വിദ്യാനികേതനിൽ ഇവിഎം മെഷിനുകൾ, വോട്ടിങ് യന്ത്രങ്ങൾ, മറ്റ് രേഖകൾ എന്നിവയുമായി എത്തിയപ്പോൾ 2 കൗണ്ടറുകൾ മാത്രമാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. രാത്രി 9 മുതൽ ബൂത്തുകളിൽ നിന്ന് ഉദ്യോഗസ്ഥർ ഇവിടെ എത്തി തുടങ്ങിയിരുന്നു. പുലർച്ചെ വരെ ഇവരിൽ പലരും കാത്ത് നിൽക്കേണ്ടി വന്നിട്ടും ഇവർക്ക് ഭക്ഷണം നൽകാൻ പോലും യാതൊരു സംവിധാനവും ഏർപ്പെടുത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. സ്കൂൾ ഗ്രൗണ്ടിൽ നിലത്തിരുന്നാണ് ഇവർ മണിക്കൂറുകളോളം കാത്ത് നിന്ന് യന്ത്രങ്ങൾ തിരിച്ചേൽപ്പിച്ചത്.

തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും ബൂത്തുകളിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥരും തമ്മിൽ പലപ്പോഴും വാക്കേറ്റവും ഉന്തും തള്ളും നടക്കുകയും ചെയ്തു. 3.30 ഓടെയാണ് മെഷിനുകൾ പൂർണമായും തിരിച്ച് നൽകാൻ സാധിച്ചത്. രേഖകൾ നൽകുമ്പോഴേക്കും നേരം പുലർന്നതായും ഉദ്യോഗസ്ഥർ പറയുന്നു.സാധനങ്ങൾ ഏറ്റുവാങ്ങാൻ ചുമതലപ്പെട്ട ജീവനക്കാർക്കും കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിലും പലരും ഇതിനെ കുറിച്ച് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. എന്നാൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ സാധന സാമഗ്രികൾ ഏറ്റ് വാങ്ങാൻ സജ്ജമാക്കിയ സർ സയിദ് ഹയർ സെക്കൻഡറി സ്കൂളിൽ പരാതികൾക്കിട നൽകാതെയാണ് സംവിധാനങ്ങൾ ഒരുക്കിയത്. തിരിച്ചെത്തിയ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള കസേരകളും കുടുംബശ്രീ സ്റ്റാളിൽ ഭക്ഷണവും ഉൾപ്പെടെ നൽകിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com