ADVERTISEMENT

പിണറായി∙ തുടർഭരണമുണ്ടാകുമെന്ന ആത്മവിശ്വാസം ദിവസങ്ങൾക്കു മുൻപേയുണ്ടായിരുന്നതിനാൽ ദിനചര്യകളിൽ പതിവുപോലൊരു ദിവസം മാത്രമായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്. തുടർഭരണം മാത്രമല്ല, പാർട്ടിയുടെ പോലും കണക്കുകൂട്ടൽ തെറ്റിച്ച് സീറ്റ് നില നൂറിനടുത്തു വന്നപ്പോഴും അമിതമായ ആഹ്ലാദമോ, ആവേശമോ പ്രകടമാക്കിയില്ല. ‘കൂൾ ക്യാപ്റ്റൻ’ ആയിരുന്നു ഇന്നലെ മുഴുവൻ പിണറായി. 

രാവിലെ ആറോടെ പിണറായിലെ വീട്ടിൽ പത്ര വായനയിൽ മുഴുകി. പ്രഭാത ഭക്ഷണത്തിനു കുടുംബാംഗങ്ങളും സിപിഐ സംസ്ഥാന നിർവാഹക സമിതിയംഗം സി.എൻ.ചന്ദ്രനുമുണ്ടായിരുന്നു. പത്തോടെ പിണറായി കൺവൻഷൻ സെന്ററിലെ മണ്ഡലം ഓഫിസിൽ എത്തി. കൂടെ സി.എൻ.ചന്ദ്രനും കെ.കെ.രാഗേഷും. ഓഫിസിലെത്തുമ്പോൾ ടിവിയിൽ പാർട്ടി ചാനലല്ല. ഇതു മാറ്റി പാർട്ടി ചാനൽ വയ്ക്കാൻ നിർദേശം. അപ്പോഴേക്കും എൽഡിഎഫ്– 87, യുഡിഎഫ് - 50 എന്ന നിലയിൽ എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചിരുന്നു. 

സീറ്റെണ്ണം മുകളിലേക്കു കയറുന്നതിൽ കണ്ണു നട്ടും ഇടയ്ക്കു സഹപ്രവർത്തകരോടു സംസാരിച്ചും സമയം നീക്കി. ഇടയ്ക്ക് മാധ്യമ ഫൊട്ടോഗ്രഫർമാർക്കു ചിത്രമെടുക്കാൻ സമയം നൽകി.  ഉച്ചയ്ക്ക് ഒന്നോടെ മണ്ഡലം ഓഫിസിൽ നിന്ന്  ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക്. ഭക്ഷണം കഴിഞ്ഞു വിശ്രമിക്കാനൊന്നും നിന്നില്ല. രണ്ടോടെ കൺവൻഷൻ സെന്ററിൽ തിരിച്ചെത്തി. തുടർഭരണം ഉറപ്പിച്ചെന്ന ബ്രേക്കിങ് ന്യൂസ് ടിവിയിൽ. നാലേകോലോടെ വോട്ടെണ്ണൽ കേന്ദ്രമായ ചാലയിലേക്ക്. അഞ്ചരയ്ക്കു വാർത്താ സമ്മേളനത്തിനായി വീണ്ടും കൺവൻഷൻ സെന്ററിലെത്തി. 

ആദ്യം ലഡുവിതരണം. ചിരിദിനമാണെന്നോർമിപ്പിച്ചു വാർത്താ സമ്മേളനം തുടങ്ങിയെങ്കിലും ആഹ്ലാദം പ്രകടിപ്പിക്കാൻ പറ്റിയ സ്ഥിതിയല്ല ഇപ്പോഴെന്നു പരാമർശിച്ച് കോവിഡ് കണക്കുകൾ പങ്കുവച്ചു. വിജയം വിനയത്തോടെ ജനത്തിനു സമർപ്പിച്ചെങ്കിലും, എൻഎസ്എസ് നേതൃത്വത്തെ ഉൾപ്പെടെ പരോക്ഷമായി വിമർശിച്ചാണു വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. ഇന്ന്  രാവിലെ 8നു മുഖ്യമന്ത്രി കൂടുംബത്തോടൊപ്പം കണ്ണൂർ വിമാനത്താവളം വഴി തിരുവനന്തപുരത്തെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com