വിദ്യാർഥികളുടെ ശുചിമുറിയിൽ ബോംബ്; നിർമ്മിച്ചത് കുപ്പിച്ചില്ലുകളും മുള്ളാണികളും നിറച്ച്
Mail This Article
ഇരിട്ടി∙ ഏറെക്കാലത്തിനു ശേഷം സ്കൂൾ തുറക്കുന്ന ആവേശത്തിലെത്തുന്ന വിദ്യാർഥികളുടെ ശുചിമുറിയിൽ ബോംബ് സൂക്ഷിച്ചു വച്ച് വീണ്ടും ജില്ലയുടെ അക്രമരാഷ്ട്രീയം. കക്ഷിരാഷ്ട്രീയ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലത്താണു ബോംബ് കണ്ടെത്തിയിരിക്കുന്നത്. അടച്ചുറപ്പില്ലാത്ത, കാട് മൂടിക്കിടക്കുന്ന സ്ഥലത്തെ ശുചിമുറിയിൽ നിന്നാണു ബോംബ് കണ്ടെത്തിയത്. 2 മാസം മുൻപ്, മുഴക്കുന്നിലെ ഒരു സ്കൂൾ കോംപൗണ്ടിൽ നിന്ന് 4 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു.
ഇക്കൊല്ലം മേയ് 4നാണു തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്ല്യാട്ടേരിയിൽ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം ബോംബ് പന്താണെന്നു കരുതി വീടിനുള്ളിൽ കൊണ്ടുവന്നു തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ 2 പിഞ്ചുകുഞ്ഞുങ്ങൾക്ക് പരുക്കേറ്റത്. ചോതാവൂർ സ്കൂളിനു സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോംബ് പൊട്ടി കുട്ടികൾക്കു പരുക്കേറ്റ സംഭവമുണ്ടായിരുന്നു. മണലിനടിയിൽ സൂക്ഷിച്ചു വച്ച ബോംബ് കുട്ടികൾ മണലിൽ കളിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പാനൂർ ഹൈസ്കൂളിലെ സ്റ്റാഫ് റൂമിൽ, അധ്യാപകന്റെ ബാഗിൽ നിന്നു ബോംബ് വീണു പൊട്ടിത്തെറിച്ചതും ഏറെ വിവാദമുയർത്തിയിരുന്നു.
ഉഗ്രപ്രഹരശേഷിയുള്ളത്
ഇരിട്ടി∙ ആറളം ഗവ. യുപി സ്കൂളിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ കണ്ടെത്തിയ നാടൻ ബോംബുകൾ ഉഗ്രപ്രഹരശേഷിയുള്ളവയാണെന്നാണു റൂറൽ ജില്ലാ പൊലീസ് ബോംബ് സ്ക്വാഡിന്റെ പ്രാഥമിക നിഗമനം. കുപ്പിച്ചില്ലുകളും മുള്ളാണികളും ഇതിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. എറിഞ്ഞാൽ പൊട്ടുന്ന തരത്തിലുള്ള ഇത്തരം നാടൻ ബോംബുകൾ കാട്ടുപന്നിയെയോ മറ്റു മൃഗങ്ങളെയോ തുരത്താനാ വേട്ടയാടാനോ ഉള്ളതല്ലെന്നു പൊലീസ് അറിയിച്ചു. കക്ഷിരാഷ്ട്രീയ സംഘർഷങ്ങളിൽ മുൻപും ഉപയോഗിച്ച തരത്തിലുള്ളവയാണ്.