ADVERTISEMENT

കണ്ണൂർ∙ ആലുവയിൽ മോഫിയ പർവീൺ എന്ന യുവതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടുണ്ടായതു സമീപകാലത്തു കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണെന്നു കഥാകൃത്ത് ടി.പത്മനാഭൻ. ‘കച്ചവടമല്ല കല്യാണം’ സ്ത്രീധന വിരുദ്ധ കൂട്ടായ്മയുടെ ഉത്തരമേഖല കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മോഫിയയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥനും അവരുടേതായ പങ്കു വഹിച്ചു. 

സ്ത്രീധനത്തിന്റെ പേരിൽ ആ പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങൾ പലതാണ്. എങ്ങനെ ഭാര്യയെ കൊല്ലാമെന്ന ഗവേഷണമാണു കേരളത്തിൽ നടക്കുന്നത്.  അടിച്ചോ കുത്തിയോ അല്ല, മൂർഖൻ പാമ്പിനെ കൊണ്ടൊക്കെയാണിപ്പോൾ ഭാര്യയെ കൊല്ലുന്നത്. ഇത്തരം സംഭവങ്ങളിൽ പൊലീസും അവരുടെ ഭാഗം ഭംഗിയായി നിറവേറ്റുന്നുവെന്നതാണു നിർഭാഗ്യകരം. സ്ത്രീധനസമ്പ്രദായം ഭാരതത്തിൽ പ്രാചീനകാലം തൊട്ട് ഉണ്ടായിരുന്നതാണ്.

അത്, ഇന്നത്തേതു പോലെ ചീത്ത നിലയിലായിരുന്നില്ല. എല്ലാം കച്ചവടമായതോടെ ഇന്നു സ്ത്രീധനം ചോദിച്ചു വാങ്ങുകയാണ്. രേഖാമൂലമല്ലാതെ സ്ത്രീധനം തുടരുന്നു. സ്ത്രീധനമടക്കമുള്ള ദുരാചാരങ്ങൾക്കെതിരെ ഇന്ത്യയിൽ നിയമങ്ങളുണ്ടെങ്കിലും ശക്തമായ നടപടികളുണ്ടായതായി അറിവില്ല. കനത്ത ഇരുട്ടിനെ പൂർണമായി മാറ്റാൻ ഒരു ചെറിയ കൈത്തിരിക്കാവില്ല.

പക്ഷേ, ഒരു ചെറു തിരിയെങ്കിലും നമ്മൾ കൊളുത്തേണ്ടേ? ’ ടി.പത്മനാഭൻ ചോദിച്ചു. കൂട്ടായ്മയുടെ സംസ്ഥാന കോഓർഡിനേറ്റർ പവിത്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ.മോഹനൻ, ഏകതാ പരിഷത് സ്ഥാപകൻ പി.വി.രാജഗോപാൽ, രാജേഷ് നമ്പ്യാർ, ജിൽ രാജഗോപാൽ,പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കോളജ് ഓഫ് കൊമേഴ്സ് ചെയർമാൻ സി.അനിൽകുമാർ, ദിശ ചെയർമാൻ സി.ജയചന്ദ്രൻ, സുചിത്ര സുധീർ, ടി.വി.നാരായണൻ, കൂട്ടായ്മയുടെ ജോ. കൺവീനർമാരായ സുജാത വർമ, സന്തോഷ് മലമ്പുഴ എന്നിവർ പ്രസംഗിച്ചു. സെമിനാർ സിറ്റി എസിപി പി.പി.സദാനന്ദൻ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.  വനിത,ശിശു സംരക്ഷണ ജില്ലാ ഓഫിസർ സി.എ.ബിന്ദു, ജീനാഭായ്, അഖിൽ പൊന്നാരത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com