ADVERTISEMENT

ഇരിട്ടി ∙ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 2 വർഷം മുൻപ് ആരംഭിച്ച 38.02 കോടി രൂപയുടെ നബാർഡ് വികസന പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക്. പൂർത്തീകരിച്ച പണികളുടെ ഫണ്ട് യഥാസമയം കൈമാറാത്തതാണ് നിർമാണ പ്രവൃത്തികൾ ഇഴയാൻ കാരണം. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം എന്ന നിലയിൽ അടിസ്ഥാന വികസനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതികളുടെ പൂർത്തീകരണമാണ് അനിശ്ചിതമായി നീളുന്നത്. നബാർഡിന്റെ റൂറൽ ഇൻഫ്രാ സ്ട്രക്ചറൽ ഡവലപ്മെന്റ് ഫണ്ട് (ആർഐഡിഎഫ്) പ്രോജക്ടിൽ പെടുത്തി അനുവദിച്ച പ്രവൃത്തികൾ ഷെഡ്യൂൾഡ് ട്രൈബ്‌ ഡവലപ്മെന്റ് ഡിപ്പാർട്മെന്റ് മുഖേനയാണു നടപ്പാക്കുന്നത്. 

കിറ്റ്‌കോയ്ക്ക് ആണ് മേൽനോട്ട ചുമതല. എറണാകുളം ആസ്ഥാനമായുള്ള വെസ്റ്റ് കൺസ്ട്രക്‌ഷനാണു കരാർ. നിർമാണം പൂർത്തീകരിച്ച 19.08 കോടി രൂപയുടെ പണിയുടെ ബില്ലുകൾ സമർപ്പിച്ചതിൽ 14.33 കോടി രൂപ മാത്രമാണ് ഇതുവരെ കൈമാറിയത്. 4.75 കോടി രൂപ മുടങ്ങി കിടക്കുന്നതിനാലാണു വലിയ ബാധ്യതയിൽ ‘പണികൾ സാവകാശം’ ആക്കേണ്ടി വന്നതെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. റോഡ്, പാലം നിർമാണം വൈകുന്നതിനാൽ ഇവിടെയുള്ള ആദിവാസി കുടുംബങ്ങളും നാട്ടുകാരും കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.

22 കെട്ടിടങ്ങൾ 

സ്കൂളുകൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, സൂപ്പർമാർക്കറ്റ്, കമ്യൂണിറ്റി ഹാൾ എന്നിങ്ങനെ 22 കെട്ടിടങ്ങളാണ് പണിയുന്നത്. ഇതിൽ 14 കെട്ടിടങ്ങൾ അന്തിമഘട്ടത്തിലാണ്. 8 കെട്ടിടങ്ങൾ സ്ട്രക്ചറൽ നിർമാണ ഘട്ടത്തിലാണ്.

വളയംചാൽ പാലം 

ആറളം ഫാം പുനരധിവാസ മേഖലയിൽ അപകട ഭീഷണിയിലായ വളയംചാൽ തൂക്കുപാലം
ആറളം ഫാം പുനരധിവാസ മേഖലയിൽ അപകട ഭീഷണിയിലായ വളയംചാൽ തൂക്കുപാലം

നിലവിലുള്ള തൂക്കുപാലത്തിൽ ഇടയ്ക്കിടെ അപകടം സംഭവിച്ചതോടെയാണ് നബാർഡ് പ്രത്യേക പദ്ധതിയിൽ നിന്നു കോൺക്രീറ്റ് പാലം പണിയാൻ 4.5 കോടി രൂപ അനുവദിച്ചത്. 3 തൂൺ ആവശ്യമായ പാലത്തിന്റെ 2 തൂണും ഉപരിതല വാർപ്പും ഒരു വർഷം മുൻപേ പൂർത്തിയായതാണ്. കേളകം ഭാഗത്തുള്ള പാലത്തിന്റെ തൂണിന് ഉള്ള സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് കഴിഞ്ഞ നവംബർ 10 നാണു ഏറ്റെടുത്ത് കൈമാറിയത്. ഇതിനിടെ ഫണ്ട് പ്രതിസന്ധി കൂടി വന്നതോടെ തുടർപണികളെല്ലാം മന്ദഗതിയിലായി. 32.1 മീറ്ററിന്റെ 2 സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പണിയുന്നത്. 

ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ നിർമിക്കുന്ന വളയംചാൽ പാലം പണിപാതിവഴിയിൽ നിലച്ച നിലയിൽ
ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ നിർമിക്കുന്ന വളയംചാൽ പാലം പണിപാതിവഴിയിൽ നിലച്ച നിലയിൽ

ഇരുവശത്തുമായി 125 മീറ്റർ അപ്രോച്ച് റോഡും വരും. ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്ന ചീങ്കണ്ണി പുഴയ്ക്കു കുറുകെ നിലവിലുള്ളത് തൂക്കുപാലം ആണ്. കഴിഞ്ഞ കാലവർഷത്തിൽ 3 തവണയാണ് ഒലിച്ചു പോയത്. പലക തകർന്ന് അപകടാവസ്ഥയിലാണു പാലം. ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ പുനരധിവാസ മേഖലയിലുള്ള ആദിവാസികളടക്കമുള്ള നൂറു കണക്കിനാളുകളാണു ദിനം പ്രതി അപകട ഭീഷണിയിൽ യാത്ര ചെയ്യുന്നത്. 

ഓടൻതോട് പാലത്തിന് സമീപന റോഡ് വേണം

ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ അനിശ്ചിതത്വത്തിൽ തുടരുന്ന ഓടൻതോട് – വളയംചാൽ റോഡ് പണി
ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ അനിശ്ചിതത്വത്തിൽ തുടരുന്ന ഓടൻതോട് – വളയംചാൽ റോഡ് പണി

ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിനെയും കോർത്തിണക്കുന്നതാണ് ഓടൻതോട് പാലം. 38.02 കോടിയുടെ പദ്ധതിയിൽ 5.5 കോടി രൂപ ചെലവിലുള്ള ഈ പാലത്തിന്റെ ഇരുവശത്തേക്കുമുള്ള സമീപന റോഡ് പണിയാണ് ബാക്കിയുള്ളത്.  128 മീറ്റർ നീളമുള്ള പാലം 32 മീറ്ററിന്റെ 4 സ്പാനുകളായാണു നിർമിക്കുന്നത്. 11.05 മീറ്ററാണ് വീതി. വാഹന ഗതാഗതത്തിനു പുറമേ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. പതിറ്റാണ്ടുകളോളം തൂക്കുപാലവും പിന്നീട് നാട്ടുകാർ പണിത ചപ്പാത്തും വഴിയായിരുന്നു ഇവിടെ ജനം മറുകര താണ്ടിയത്. തൂക്കുപാലത്തിൽ നിന്ന് ആളുകൾ വീണു മരിച്ച സംഭവങ്ങളുമുണ്ട്. പാലം പൊട്ടിവീഴുന്നതു പതിവായതോടെയാണു നാട്ടുകാർ സ്വന്തം നിലയ്ക്ക് കോൺക്രീറ്റ് ചപ്പാത്ത് പണിതത്.

ഫാമിലെ റോഡുകളിലൂടെ യാത്ര നരകം 

ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ അനിശ്ചിതത്വത്തിൽ നിർമിക്കുന്ന ഓടൻതോട്  പാലത്തിന്റെ സമീപന റോഡ് പണി പൂർത്തിയാകാത്ത  നിലയിൽ.
ആറളം ഫാം പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ അനിശ്ചിതത്വത്തിൽ നിർമിക്കുന്ന ഓടൻതോട് പാലത്തിന്റെ സമീപന റോഡ് പണി പൂർത്തിയാകാത്ത നിലയിൽ.

ഓടൻതോട് – വളയംചാൽ (3.5 കിലോമീറ്റർ), ആനമുക്ക് (2.5 കിലോമീറ്റർ), കാളികയം (1 കിലോമീറ്റർ) എന്നിവയാണു നബാർഡ് പദ്ധതിയിൽ നവീകരിക്കുന്നത്. എല്ലാ റോഡുകളും പണി പൂർത്തിയാകാത്ത നിലയിലാണ്. ഓടൻതോട് – വളയംചാൽ റോഡിൽ നിലവിലുള്ള ടാറിങ് പൊളിച്ച് മെറ്റൽ നിരത്തിയ നിലയിൽ ആണ്. ആറളം വന്യജീവി സങ്കേതത്തിലേക്കു ഉൾപ്പെടെയുള്ള ഈ റോഡ് പ്രതിദിനം നൂറുകണക്കിനു .യാത്രക്കാർ ഉപയോഗിക്കുന്നതാണ്. ഈ റോഡ് ആദ്യം 3 മീറ്റർ വീതിയിൽ ടാറിങ് നടത്താനായിരുന്നു പദ്ധതി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ടതോടെ 5 മീറ്റർ വീതിയിൽ നവീകരിക്കാൻ തീരുമാനം ആക്കി. എങ്ങനെ നവീകരിക്കണം എന്നതു ഉൾപ്പെടെയുള്ള തീരുമാനങ്ങൾ വൈകിപ്പിച്ച് ദുരിത യാത്ര നൽകുകയാണ് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com