ADVERTISEMENT

കണ്ണൂർ∙ ഇന്നു മുതൽ ജില്ലയിൽ പൊതുവിദ്യാലയങ്ങളിലെ 2.7 ലക്ഷം വിദ്യാർഥികൾ വീണ്ടും ഓൺലൈൻ ക്ലാസിലേക്ക്. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനിയുള്ള 2 ആഴ്ച ഓൺലൈൻ പഠനം നടത്താനാണു നിർദേശം. 2 ആഴ്ചയ്ക്കു ശേഷം എങ്ങനെ ക്ലാസ് വേണമെന്നത് സംബന്ധിച്ച് പുതിയ നിർദേശം വരും. അതേസമയം അധ്യാപകർ സ്കൂളിലെത്തണം. കഴിഞ്ഞ നവംബർ ഒന്നു മുതലായിരുന്നു ഓൺലൈൻ ക്ലാസ് വിട്ടു കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നത്.

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ സജ്ജീകരണങ്ങളില്ലാത്തത് കുട്ടികളുടെ പഠനത്തിനു തിരിച്ചടിയാകുമെന്ന ആശങ്ക പൊതുവിലുണ്ട്. നേരത്തേ ഓൺലൈൻ പഠനത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും പല കുട്ടികൾക്കും പഠനോപകരണങ്ങളുടെ അഭാവം ഉണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണു പലർക്കും മൊബൈൽ ഫോണുകൾ ലഭ്യമായിരുന്നത്.

ഇന്റർ നെറ്റിന്റെ ലഭ്യത കുറവും പ്രയാസം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിൽ ഉൾപ്പെടെ നെറ്റ് തകരാർ ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ല. ആദിവാസി കോളനികളിൽ പലയിടത്തും ഇന്റർ നെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൂർണ തോതിലായിട്ടില്ല. ഇന്റർ നെറ്റ് ലഭിക്കുന്നുണ്ടെങ്കിൽ തന്നെ സ്പീഡ് ഇല്ലാത്തതും മറ്റൊരു തിരിച്ചടിയാണ്.

നഗര പ്രദേശങ്ങളിൽ പോലും നെറ്റിന് വേഗമില്ലാത്ത പ്രശ്നങ്ങളുണ്ട്. സ്കൂൾ‌ ക്ലാസ് പഠനാന്തരീക്ഷം ഓൺലൈൻ പഠനത്തിൽ ലഭിക്കാത്തതിന്റെ പ്രയാസം കുട്ടികളും പങ്കു വയ്ക്കുന്നുണ്ട്. അതേസമയം ഓഫ്‌ലൈൻ ക്ലാസിനൊപ്പം ഓൺലൈൻ ക്ലാസ് കൂടി നിലവിൽ നടന്നു വന്നിരുന്നതിനാൽ സാങ്കേതിക തടസ്സം ഉണ്ടാവില്ലെന്നാണു ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ നിലപാട്. 

ഓൺലൈൻ പഠനം: അധിക നിർദേശങ്ങൾ

∙ക്ലാസുകൾ വീണ്ടും ഓൺലൈൻ പഠനത്തിനലേക്കു നീങ്ങുന്നതിനാൽ പഠന പിൻതുടർച്ച ഉറപ്പു വരുത്തണം

∙രക്ഷിതാക്കളുമായി ആശയ വിനിമയത്തിനു ഡിജിറ്റൽ പ്ലാറ്റ് ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം

∙കുട്ടികളുടെ പഠന പുരോഗതി കൃത്യമായി നിരീക്ഷിക്കണം

∙ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ കാണാൻ സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പു വരുത്തണം

∙ കുട്ടികളുടെ വായനയും സർഗശേഷിയും പ്രോത്സാഹിപ്പിക്കണം

∙ പഠന സമ്മർദം ലഘൂകരിക്കാൻ രക്ഷിതാക്കളുമായി ചേർന്ന് പ്രത്യേക കൗൺസലിങ് പ്രോഗ്രാം നടത്തണം

∙ ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com