സമയം തെറ്റി, സ്വകാര്യ ബസ്– കെഎസ്ആർടിസി ജീവനക്കാർ തമ്മിൽ തർക്കം; ആക്രമണം
Mail This Article
തലശ്ശേരി ∙ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി ബസ് ജീവനക്കാരും തമ്മിൽ തർക്കം. ബസ് സമയത്തെ ചൊല്ലി ഉണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ അടിച്ച് തകർത്തു. ഇന്നലെ രാവിലെ 7.25 നു പാറപ്രം വഴി കണ്ണൂരിലേക്കു പോകേണ്ട കെഎസ്ആർടിസി ബസ് സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലോടുന്ന റോസ് ആൻഡ് റോസ് ബസ് ജീവനക്കാർ ബസ് കെഎസ്ആർടിസി ബസിനു കുറുകെ ഇടുകയായിരുന്നു.
ഇതോടെ തർക്കം ആരംഭിച്ചു. തുടർന്നു സ്വകാര്യ ബസ് ജീവനക്കാർ ജാക്കി ലിവറുമായി എത്തി കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ, ഇൻഡിക്കേറ്റർ എന്നിവ അടിച്ച് പൊളിക്കുകയായിരുന്നു. ലിവർ കൊണ്ട് അടിച്ച് ബോഡിക്കു കേടു വരുത്തിയതായും അസഭ്യം പറഞ്ഞതായുമാണ് കെഎസ്ആർടിസി ജീവനക്കാരുടെ പരാതി. 4800 രൂപയുടെ തകരാറും കലക്‌ഷൻ മുടങ്ങിയതും അടക്കം 18000 രൂപയുടെ നഷ്ടം ഉണ്ടായതായി തലശ്ശേരി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ അജീഷ് കുമാർ പറഞ്ഞു.
അതേ സമയം പ്രശ്നം ഉണ്ടാക്കിയത് കെഎസ്ആർടിസി ജീവനക്കാർ ആണെന്നും സമയക്രമം പാലിക്കാതെ തങ്ങളുടെ ബസിൽ തട്ടി മുന്നോട്ട് പോവുകയാണു ഉണ്ടായത് എന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ബസ് കണ്ടക്ടർ മൈലുള്ളിമെട്ടയിലെ ജമീല മൻസിലിൽ മർഷാദിനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരു ബസുകളും തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.