അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ നിർദേശം
Mail This Article
കണ്ണൂർ∙ കോവിഡ് പോസിറ്റീവായ രോഗികളുടെ ചികിത്സയ്ക്കായി തലശ്ശേരി ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ ഡിഎംഒയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിൽപ്പെട്ട രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാൽ ജില്ലാ കൺട്രോൾ സെൽ വഴി റഫർ ചെയ്യുന്ന രോഗികളെ മാത്രം പ്രവേശിപ്പിക്കും.
കോവിഡ് ക്ലസ്റ്ററുകളിൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും. ക്ലസ്റ്ററുകൾ രൂപപ്പെട്ട പ്രദേശത്ത് മാത്രം അതതു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി അല്ലെങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിമാരെ സെക്ടറൽ മജിസ്ട്രേട്ട് ആയി നിയമിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ച വരെ അടച്ചിടാൻ പ്രിൻസിപ്പലോ ഹെഡ്മാസ്റ്ററോ നടപടി സ്വീകരിക്കണം. നാളെയും, 30നും ജില്ലയിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. വ്യവസായ വകുപ്പ് വഴി ഏറ്റെടുത്ത ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ച് നൽകാം.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കി, ജില്ലയുടെ കാറ്റഗറി ദിവസവും ഉച്ചയ്ക്കു 2 നു മുൻപു ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്ക് നൽകും. ജില്ലയുടെ കാറ്റഗറി പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു. കലക്ടർ എസ്.ചന്ദ്രശേഖർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, റൂറൽ ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ്, ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക്, എന്നിവർ പ്രസംഗിച്ചു.
ജില്ല എപ്പോൾ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് മാറാം
ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നും നിലവിൽ ടിപിആർ 32.7% ആണെന്നും എപ്പോൾ വേണമെങ്കിലും എ കാറ്റഗറിയിലേക്കു ജില്ല മാറുമെന്നും യോഗത്തിൽ ഡിഎംഒ അറിയിച്ചു. കോവിഡ് ജാഗ്രത പോർട്ടലിൽ വിവരങ്ങൾ യഥാസമയം അപ്‌ലോഡ് ചെയ്യാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും വാർഡ് തല സമിതികൾ രൂപീകരിച്ച് ഇന്ന് 10 നു മുൻപായി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
പഞ്ചായത്തുകൾ ഡപ്യൂട്ടി ഡയറക്ടർ വഴിയും മുനിസിപ്പാലിറ്റികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വഴിയും കോർപറേഷൻ നേരിട്ടും റിപ്പോർട്ട് നൽകും. വാർഡ് തല സമിതിയിലേക്കു മതിയായ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികൾ ഉടൻ നിയമിക്കും. കോവിഡ് പോസിറ്റീവായവർ കൃത്യമായി മാനദണ്ഡ പ്രകാരം ഐസലേഷനിൽ കഴിയുന്നുണ്ടോ എന്ന് വാർഡ്തല സമിതി ഉറപ്പു വരുത്തും.
കോവിഡ് കൺട്രോൾ റൂം 24 മണിക്കൂറും
വ്യാപനം രൂക്ഷമായതിനാൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശിച്ചതിനാൽ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജില്ലാ പ്ലാനിങ് ഓഫിസിലെ നാലാം നിലയിലെ കോൺഫറൻസ് ഹാൾ കോവിഡ് കൺട്രോൾ റൂമായി തുടരും. കൺട്രോൾ സെല്ലിലേക്കും നിയമിച്ചിട്ടുള്ള ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം ഫെബ്രുവരി 28 വരെ തുടരും.