ADVERTISEMENT

കണ്ടങ്കാളി ∙ സിൽവർ ലൈൻ പദ്ധതിക്കെതിരെ മാടായിപ്പാറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുമ്പോഴും സാമൂഹിക പ്രത്യാഘാത പഠനത്തിനു കരുതലോടെ തുടക്കം. സിപിഎം ശക്തികേന്ദ്രവും പെട്രോളിയം സംഭരണശാല പദ്ധതിക്കെതിരെ ശക്തമായ സമരം നടന്ന പ്രദേശവുമായ കണ്ടങ്കാളിയിൽ നിന്നാണു സർവേ തുടങ്ങിയത്. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പത്മിനിയുടെ വീട്ടിലാണു സർവേ സംഘം ആദ്യം എത്തിയത്.

ജനപ്രതിനിധികളുടെ സാന്നിധ്യവും ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ സംബന്ധിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതും പദ്ധതി ബാധിതർക്ക് ആത്മവിശ്വാസം പകർന്നു. കിഴക്കേ കണ്ടങ്കാളി ഭാഗത്ത് ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ 21 വീടുകളിലാണ് പഠനസംഘം ആദ്യദിവസം എത്തിയത്. നിലവിലെ റെയിൽവേ ട്രാക്കിനു സമീപത്തുകൂടി സിൽവർ ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ രണ്ടു ട്രാക്കുകൾക്ക് ഇടയിൽ വരുന്ന വീടുകൾ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കണമെന്ന ആവശ്യം വീട്ടുകാർ മുന്നോട്ടുവച്ചു. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

പയ്യന്നൂർ എഫ്സിഐ ഗോഡൗണിനും സിൽവർ ലൈൻ ട്രാക്കിനും ഇടയിലുള്ള വീടും സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നു. നിർമാണത്തിന്റെ അവസാന ഘട്ടത്തിലുള്ളതും ഗൃഹപ്രവേശനം നടക്കാനിരിക്കുന്നതുമായ വീടുകൾ വരെ ഏറ്റെടുക്കുന്ന കൂട്ടത്തിലുണ്ട്. ലൈഫ് മാതൃകയിലുള്ള വീടുകളല്ല, മതിയായ നഷ്ടപരിഹാരമാണ് വേണ്ടതെന്ന നിലപാടാണ് വീടുകൾ നഷ്ടപ്പെടുന്നവർ സർവേ സംഘത്തെ അറിയിച്ചത്. കണ്ടങ്കാളിയിലെ വിവരശേഖരണത്തിനു കൗൺസിലർ കെ.ബാലനും ഒപ്പമുണ്ടായിരുന്നു. പയ്യന്നൂർ പൊലീസും സ്ഥലത്തു ക്യാംപ് ചെയ്തു.

വിശദമായ ചോദ്യാവലി

അൻപതോളം ചോദ്യങ്ങൾ ഉൾപ്പെട്ട 17 പേജുള്ള ചോദ്യാവലിക്ക് ഉത്തരം നൽകുന്നതോടെ പദ്ധതി നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഓരോരുത്തർക്കും സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നു സർവേ സംഘാംഗങ്ങൾ പറഞ്ഞു. നഷ്ടപരിഹാര പാക്കേജ്, സിൽവർ ലൈൻ അലൈൻമെന്റ്, പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ, ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം വൊളന്റിയർമാർക്ക് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് പദ്ധതി സംബന്ധിച്ച സംശയങ്ങൾ ഇവരോടു ചോദിച്ചു മനസ്സിലാക്കാൻ സാധിക്കുമെന്നും കെവിഎച്ച്എസ് പ്രതിനിധി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ സർവേ നടത്താൻ പദ്ധതി പ്രദേശങ്ങളിൽ എത്തും. വിവരശേഖരണം പൂർത്തിയായ ശേഷം വില്ലേജ് തലത്തിൽ യോഗം ചേർന്നും ജനാഭിപ്രായം ആരായും. ഓരോ ആഴ്ചയിലെയും പഠന പുരോഗതി സർക്കാരിനെ അറിയിക്കും.

ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമി

ജില്ലയിൽ 23 വില്ലേജുകളിലായി 106 ഹെക്ടറിലേറെ ഭൂമിയാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. 100 ദിവസത്തിനകം പഠനം പൂർത്തിയാക്കാനാണു റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പുറത്തിറക്കിയ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയിച്ചു കല്ലിടൽ പൂർത്തിയാക്കിയ പയ്യന്നൂർ മുതൽ പള്ളിക്കുന്ന് വരെയുള്ള വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ പഠനം നടക്കുന്നത്. കണ്ണൂരിനും മാഹിക്കും ഇടയിലുള്ള ഭാഗത്തും ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയിച്ചു കല്ലിടൽ പൂർത്തിയാകുന്ന മുറയ്ക്കു സാമൂഹിക പ്രത്യാഘാത പഠനം നടത്തുമെന്നും കെവിഎച്ച്എസ് പ്രതിനിധികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com