വയസ് 72, പത്ത് മീറ്റർ ഉയരത്തിൽ കയറി കുരുമുളക് പറിക്കാൻ സഹായം വേണ്ട; 31 സെന്റ് പറമ്പിൽ എല്ലാത്തരം കൃഷിയും, കത്രിക്കുട്ടി സൂപ്പറാ...
Mail This Article
ശ്രീകണ്ഠപുരം∙ 10 മീറ്റർ ഉയരത്തിൽ കയറി കുരുമുളക് പറിക്കാൻ 72 കാരിയായ കെ.ടി.കത്രിക്കുട്ടിക്ക് ആരുടെയും സഹായം ആവശ്യമില്ല. അഡൂർ മലപ്പട്ടം റോഡരികിലെ വീടിനോട് ചേർന്ന പറമ്പിലെ കൃഷിയിലാണ് ഈ റിട്ട. അധ്യാപികയുടെ ശ്രദ്ധ മുഴുവൻ. 81 സെന്റ് സ്ഥലമാണ് കത്രിക്കുട്ടിക്ക് ഇവിടെ സ്വന്തമായിട്ടുള്ളത്. ഇതിൽ 50 സെന്റ് വയലാണ്. 31 സെന്റ് പറമ്പിൽ എല്ലാത്തരം കൃഷിയും ഉണ്ട്. തെങ്ങ്, കുരുമുളക്, വാഴ, സപ്പോട്ട, മാങ്കോസ്റ്റിൻ അടക്കമുള്ളവ ഇവിടെയുണ്ട്. ചേമ്പ്, ചേന, കോളിഫ്ലവർ, പാവയ്ക്ക അടക്കമുള്ള പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു.
പുറത്ത് നിന്ന് ആരെയും കൂലിക്ക് വിളിക്കാറില്ല. കിളയ്ക്കുന്നതും വളമിടുന്നതു വിളവെടുക്കുന്നതുമെല്ലാം ഒറ്റയ്ക്കാണെന്ന് പറയുമ്പോൾ പലരും അദ്ഭുതപ്പെടും. ചെമ്പൻതൊട്ടി ചെറുപുഷ്പം യുപി സ്കൂളിൽ നിന്നാണ് കത്രിക്കുട്ടി വിരമിച്ചത്. ഒരു കാലത്ത് കുടിയേറ്റ മേഖലയിൽ സിപിഎം പാർട്ടി കെട്ടിപ്പെടുക്കുന്നതിനായി എല്ലാ എതിർപ്പുകളെയും അതിജീവിച്ച് ഓടി നടന്ന വ്യക്തിയാണ് കത്രിക്കുട്ടി. ഇപ്പോൾ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കണ്ണൂർ ജില്ല കമ്മിറ്റി അംഗമാണ്.
സർവീസിൽ ഇരിക്കുമ്പോൾ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവും തീപാറുന്ന പ്രാസംഗികയും ആയിരുന്നു. കർഷക സംഘം ജില്ല കമ്മിറ്റി അംഗവും സിപിഎം ശ്രീകണ്ഠപുരം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്നു. ഭർത്താവ് മരിച്ചതിനു ശേഷം വീട്ടിൽ തനിച്ചാണ്. ഏക മകൻ ജോബിൻ തോമസ് ഡൽഹി സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ ആണ്.