കോവിഡ് രോഗികളും ഭേദമായവരും ശ്രദ്ധിക്കണം; കാലാവസ്ഥയിൽ മാറ്റം, രാജ്യത്തെ ഉയർന്ന ചൂടു രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നായി കണ്ണൂർ
Mail This Article
കണ്ണൂർ∙ രാജ്യത്തെ തന്നെ ഉയർന്ന ചൂടു രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നായി ജില്ല മാറിയതോടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്നു വിദഗ്ധൻ നിർദേശിക്കുന്നു. ജില്ലയിൽ പല മേഖലകളിൽ നിന്നും സൂര്യാതപം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 37 ഡിഗ്രിയാണു ശരീരത്തിന്റെ ഊഷ്മാവ്. ഇതിൽ രണ്ടോ മൂന്നോ ഡിഗ്രി ഉയർന്നാൽ ശരീരത്തിനു താങ്ങാൻ കഴിയില്ല. നിർജലീകരണം, ക്ഷീണം, വിശപ്പു കുറയൽ, മന്ദത തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ചൂടു കൂടുന്നതു മൂലമുണ്ടാകും. ചർമരോഗങ്ങൾക്കും സാധ്യത കൂടുതലാണ്. സൂര്യാതപം ഏറ്റാൽ ചികിത്സ തേടണം.
കോവിഡ് രോഗികളും, ഭേദമായവരും ശ്രദ്ധിക്കണം
കാലാവസ്ഥയിലെ മാറ്റം കോവിഡ് രോഗികൾക്കും കോവിഡ് വന്നു ഭേദമായവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ന്യുമോണിയ, കിതപ്പ്, ക്ഷീണം, ഫംഗസ് രോഗങ്ങൾ എന്നിവയുണ്ടാകാം. രാത്രി തണുപ്പും പകൽ ചൂടും കൂടുന്നത് ഇത്തരം അസ്വസ്ഥതകൾ കൂട്ടും. കോവിഡ് വന്നവർ കടുത്ത വേനൽക്കാലത്ത് അമിത വ്യായാമം ഒഴിവാക്കണം. ശരീരത്തിൽ നിന്നു ജലാംശവും ലവണങ്ങളും വിയർപ്പിലൂടെ അമിതമായി നഷ്ടപ്പെടുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ ക്ഷീണം, തളർച്ച എന്നിവ ഉണ്ടാകാം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙ചൂടു കാലത്തു കുറഞ്ഞത് 2.5 ലീറ്റർ വെള്ളം കുടിക്കണം. ദാഹിക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ വെള്ളം കുടിക്കണം. ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഇളംചൂടുവെള്ളം എന്നിവ കുടിക്കണം. ജലാംശമുള്ള പഴങ്ങളും കഴിക്കണം.
∙കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേർത്ത സാലഡുകൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
∙അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം.
∙പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ്, തൊപ്പി, കുട എന്നിവ ഉപയോഗിക്കാം
∙പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ പുരട്ടണം.
∙വ്യക്തിശുചിത്വം പാലിക്കണം.
∙മദ്യം, ബീയർ, ശീതളപാനീയങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
∙തണുത്തവെള്ളം കൊണ്ട് ഇടയ്ക്കിടെ മുഖം കഴുകാം.
∙മാംസാഹാരങ്ങൾ, എണ്ണയിൽ വറുത്തവ തുടങ്ങിയവ കുറയ്ക്കണം.
കരുതൽ പ്രധാനം: നേരിട്ട് വെയിൽ ഏൽക്കരുത്
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ തുടങ്ങിയവർക്കു സൂര്യാതപമേൽക്കാനും ചർമരോഗങ്ങൾ വരാനും സാധ്യതയുണ്ട്. കുട്ടികൾ വെയിലത്തു തുടർച്ചയായി കളിക്കുന്നതു പൂർണമായും ഒഴിവാക്കണം. 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ നേരിട്ടു വെയിലേൽക്കുന്ന തരത്തിലുള്ള ജോലികള്‍ ഒഴിവാക്കാം. കടപ്പുറത്തും റോഡ് വക്കിലും കൃഷിയിടത്തിലും പണിയെടുക്കുന്നവരും നിർമാണ ജോലികളിലേർപ്പെട്ടിരിക്കുന്നവരും ജോലിസമയം ക്രമീകരിക്കണം. വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിൽ കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.
സൂര്യാതപം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണു പ്രധാനം. ജോലിസമയത്തെ ഇതിനായി ക്രമീകരിക്കണം. രാവിലെ 6.30 മുതൽ 9.30 വരെയും 3 മുതൽ 7 വരെയുമെന്നുള്ള രീതിയിൽ ക്രമീകരിക്കണം. അൾട്രാ വയലറ്റ് രശ്മികൾ നേരിട്ടു പതിക്കുന്ന സമയത്ത് (11 മുതൽ 3 വരെ) പുറത്തുള്ള ജോലി വേണ്ടെന്നു വയ്ക്കണം. പുറത്തു പണിയെടുക്കേണ്ടിവരുന്നവർ സൺസ്ക്രീൻ ഇടണം. വെയിലിനു ചൂടുപിടിക്കുന്നതിനു മുൻപു തന്നെ സൺസ്ക്രീൻ ലേപനം പുരട്ടണം. മൂന്നു ലീറ്റർ ശുദ്ധജലം കയ്യിൽ കരുതണം. സൂര്യാതപമേറ്റാൽ ചർമത്തിൽ ചുവന്ന പാടുകളുണ്ടാകും. രക്തസമ്മർദം ഉയർന്നു ബോധരഹിതരായി വീഴാം.
ഇങ്ങനെ സംഭവിച്ചാൽ അവരെ നീണ്ടുനിവർന്നു കിടത്തണം. തുണി നനച്ചു പുതപ്പിക്കണം. നന്നായി വായുസഞ്ചാരമുള്ള, തണുപ്പുള്ള, തുറസ്സായ സ്ഥലത്തുവേണം കിടത്താൻ. മുഖത്തും ശരീരത്തിലും വെള്ളം കുടയണം. ബോധക്ഷയത്തിൽ നിന്നുണർന്നാൽ നന്നായി വെള്ളം കുടിപ്പിക്കണം. സാധാരണ താപനിലയിലുള്ള ശുദ്ധമായ വെള്ളമാണു നൽകേണ്ടത്. തണുത്ത വെള്ളം നിർബന്ധമില്ല. ശരീരത്തിൽ ഇടയ്ക്കിടെ വെള്ളം കുടയുക. ശരീരത്തിന്റെ ചൂടു പുറത്തേക്ക് എടുക്കാൻ അനുവദിക്കുക. ബോധം തെളിയുന്നില്ലാത്ത അവസ്ഥയാണെങ്കിൽ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുക.
ഡോ.ഡെയ്സി തോമസ്
ഹെഡ് ഓഫ് ദ് ഡിപ്പാർട്മെന്റ്, ഡെർമറ്റോളജി,
ജില്ലാ ആശുപത്രി കണ്ണൂർ