ADVERTISEMENT

കണ്ണൂർ ∙ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ഇന്നു മുതൽ ജില്ലയെ 'ബി' കാറ്റഗറിയായി പ്രഖ്യാപിച്ച് കലക്ടർ. ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫെബ്രുവരി 5 വരെയോ മറ്റൊരു ഉത്തരവു വരുന്നതു വരെയോ ആണ് നിയന്ത്രണം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികൾ എന്നിവയ്ക്കായുള്ള കൂടിച്ചേരലുകൾ അനുവദിക്കില്ല. മതപരമായ എല്ലാ ചടങ്ങുകളും ഓൺലൈനായി മാത്രമേ നടത്താവൂ.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർക്കു മാത്രമാണ് പങ്കെടുക്കാൻ അനുമതി. 30ന് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണവും ഏർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, എന്നിവിടങ്ങളിൽ ആളുകൾ കൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കും. പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധിയിൽപ്പെട്ടാൽ നടപടിയെടുക്കും. താലൂക്ക് തലത്തിൽ ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ സ്കോഡുകൾ രൂപീകരിച്ചും പരിശോധനകൾ നടത്തുമെന്നു കലക്ടർ അറിയിച്ചു.

പിടിമുറുക്കി മൂന്നാം തരംഗം; ‌ഇന്നലെ 2152 പേർക്ക് കോവിഡ്

കോവിഡ് തരംഗം പിടിമുറുക്കിയതോടെ സർക്കാർ ആശുപത്രികളിലെ കിടക്കകൾ നിറയുന്നു. കോവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 2980 പേരിൽ 440 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 14.8 % പേർ കോവിഡ് പോസിറ്റീവാണ്. ജനുവരി 1 മുതലുള്ള കണക്കു പരിശോധിച്ചാൽ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലെ വർധന 95.6 ശതമാനമാണ്. ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലുണ്ടായിരുന്നത് 47 പേരായിരുന്നു.

ഇന്നലെ അത് 110 പേരായി. വർധന 134 ശതമാനം. ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയും കോവിഡ് വാർഡുകളിൽ ഒരു കിടക്ക പോലും ഒഴിവില്ലാത്ത സ്ഥിതിയാണ്. ജില്ലാ ആശുപത്രിയിലെ എംഎസ് 1 വാർഡിലെ 43 കിടക്കകളാണ് കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ എല്ലാ കിടക്കകളിലും ആളുണ്ട്. ആവശ്യമെങ്കിൽ 52 കിടക്കകളുള്ള മറ്റൊരു വാർഡ് കൂടി ക്രമീകരിക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവ് തടസ്സമാണ്. ഐസിയുവിൽ രണ്ടു കിടക്കകൾ മാത്രമേ ഒഴിവുള്ളൂ. 12 ഐസിയു കിടക്കകളാണ് ജില്ലാ ആശുപത്രിയിലുള്ളത്.

ഇതിൽ 10 കിടക്കകളിലും ആളുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിലും ഒരു കിടക്ക പോലും ഒഴിവില്ലാത്ത സ്ഥിതിയാണ്. 43 കിടക്കകളാണുള്ളത്. എല്ലാ കിടക്കകളിലും രോഗികളുണ്ട്. ഐസിയു കിടക്കകളും ഒന്നു പോലും ഒഴിവില്ല. 7 കിടക്കകളുള്ളതിൽ ഏഴും നിറഞ്ഞു കഴിഞ്ഞു. ഇവിടെ എത്തുന്നവരെ തൽക്കാലം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് അയയ്ക്കാമെന്നത് ആശ്വാസകരമാണ്. പരിയാരത്ത്ി 300 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 128 കിടക്കകളും 110 ഐസിയു കിടക്കകളിൽ 32 എണ്ണത്തിലും മാത്രമേ നിലവിൽ കോവിഡ് ബാധിതരുള്ളൂ.

പോസിറ്റിവിറ്റി നിരക്ക് 38.6%

ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5577 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.6. 1973 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com