ADVERTISEMENT

ഇരിട്ടി ∙ പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ സംഭരണിയും സമീപ പുഴകളും കേന്ദ്രമാക്കി വൻതോതിൽ അനധികൃത മണൽ ഖനനം. പ്രളയത്തിലും കാലവർഷത്തിലും വന്നടിഞ്ഞ വൻ മണൽത്തിട്ടകൾ ഇടിച്ചും പുഴകളുടെ അടിത്തട്ടിൽ നിന്നും ആയി പ്രതിദിനം നൂറുകണക്കിനു ലോഡ് മണലാണു മാഫിയ സംഘങ്ങൾ കോരി വിറ്റു കാശാക്കുന്നത്. സർക്കാരിനു കോടികളുടെ നഷ്ടം ഉണ്ടാക്കുന്ന മണലൂറ്റിനെതിരെ ശക്തമായ നടപടി ഇല്ലെന്നും ആക്ഷേപം ഉണ്ട്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണു പഴശ്ശി സംഭരണി പുഴയിലും ബാരാപുഴ, ബാവലിപുഴ എന്നിവിടങ്ങളിലും മണൽ വാരൽ നടക്കുന്നത്.

 കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പൊലീസും റവന്യു വകുപ്പും സജീവമായതു മുതൽ പുഴകൾ കീഴടക്കിയ മണൽ മാഫിയ സംഘങ്ങൾക്കെതിരെ ഇടയ്ക്കു പൊലീസും റവന്യു വകുപ്പും നടപടി കർശനമാക്കിയിരുന്നു. ആ സമയത്ത് 2 മാസത്തിനിടെ മാത്രം 50 ലോഡ് മണൽ പിടികൂടി. അടുത്ത കാലത്ത് നടപടിയുടെ ശക്തി കുറഞ്ഞതായാണു പ്രദേശവാസികൾ പറയുന്നത്.

അണക്കെട്ടിലേക്കു ചേരുന്ന പുഴയുടെ ഭാഗമായ ഇരിട്ടി, വള്ള്യാട്, പടിയൂർ, പൂക്കുണ്ട്, പൂവം, കുയിലുർ, എടക്കാനം, ചാക്കാട്, ജബ്ബാർക്കടവ് എന്നിവിടങ്ങളിൽ തോണികളും അനുബന്ധ യന്ത്രങ്ങളും ഉപയോഗിച്ചാണു മണൽ വാരൽ. എടക്കാനം വൈദ്യർകണ്ടി, ചേളത്തൂർ, നിടിയോടി കടവുകളിൽ മുങ്ങൽ വിദഗ്ധരായ പൂഴി തൊഴിലാളികളെ ഉപയോഗിച്ചു രാപകൽ വ്യത്യാസമില്ലാതെ മണൽ വാരൽ പൊടിപൊടിക്കുകയാണ്. വള്ളിത്തോട്, ആനപ്പന്തി, മുടയിരഞ്ഞി കടവുകളിലും മണൽവാരൽ നടക്കുന്നു. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ കിണർ ഉൾപ്പെടുന്ന പ്രദേശത്തും മണലൂറ്റ് ശക്തം ആണ്.

നഷ്ടം കോടികൾ

പഴശ്ശി അണക്കെട്ടിൽ ചേരുന്ന പുഴകളിൽ നിന്നു മണൽ ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടി ഇല്ലാത്തതാണു മണൽ മാഫിയകൾ തഴച്ചു വളരാൻ കാരണം. പുഴകളിൽ വന്നടിഞ്ഞ മണൽ വാരാൻ കരാർ നൽകിയാൽ വർഷം തോറും സർക്കാരിലേക്കു കിട്ടാവുന്ന കോടികൾ ഇല്ലാതാകുകയാണ്. ഔദ്യോഗികതലത്തിൽ തീരുമാനം ഉണ്ടായാൽ മാത്രമേ ലേലം ചെയ്യാൻ കഴിയുകയുള്ളൂ. 8 വർഷം മുൻപു വരെ പഴശ്ശി അണക്കെട്ടിൽ നിന്നുള്ള മണൽ വാരുന്നതിനു ലേലം നൽകിയിരുന്നു. 3.5 കോടിയോളം രൂപയ്ക്കാണു അവസാനമായി ലേലം നടന്നത്. 

ഇ - മണൽ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന പാസ് മുഖേന ആവശ്യക്കാർക്കു വിതരണവും നടത്തിയിരുന്നു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ലേലം നൽകിയിരുന്നു. വർഷം തോറും നടക്കുന്ന ലേല നടപടികൾ 8 വർഷമായി ഇല്ലാതായതോടെ പഴശ്ശിയിലും ബാവലിപുഴയിലും ബാരാപുഴയിലും 5 മീറ്ററിലധികം ഉയത്തിലാണ് മണൽത്തിട്ടകൾ ഉള്ളത്. പുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയത്തിനു വഴിയൊരുക്കുമെന്ന വിദഗ്ധ അഭിപ്രായവും പരിഗണിക്കപ്പെട്ടില്ല.

കാരണംപ്രളയഭീഷണി...

കഴിഞ്ഞ പ്രളയങ്ങളിലും ഉരുൾപൊട്ടലിലും മേഖലയിലെ പുഴത്തീരങ്ങളിൽ ആയി ലക്ഷക്കണക്കിനു ലോഡ് മണലാണ് അടിഞ്ഞുകൂടിയത്. പഴശ്ശി മണൽ മാത്രം ലേലം ചെയ്താൽ ഇപ്പോൾ 50 കോടി രൂപ എങ്കിലും കിട്ടുമെന്നു പറയുന്നു.പൊതുഖജനാവിലേക്കു ലഭിക്കേണ്ട ഈ തുകയാണു മണൽ മാഫിയ സംഘങ്ങൾ കീശയിൽ ആക്കുന്നത്. പുഴകളിൽ അടിഞ്ഞ മണൽ ശേഖരം നീക്കം ചെയ്തില്ലെങ്കിൽ പ്രളയ – വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്നതാണെന്നു നിഗമനവും തീരവാസികൾക്കു ഉണ്ട്. ഇക്കാരണത്താലാണ് മണൽ മാഫിയ സംഘങ്ങൾക്കെതിരെ കാര്യമായ ജനകീയ പ്രതിരോധം ഉണ്ടാകാത്തതെന്നു പറയുന്നു.

വിദഗ്ധ സമിതിയെ നിയോഗിക്കണം

വിദഗ്ധ സമിതിയെ നിയോഗിച്ചു പഠനം നടത്തി പുഴകൾക്കും പ്രകൃതിക്കും ദോഷകരം ആകാതെ പ്രാദേശിക സമിതിയോ പഞ്ചായത്തു സമിതിയോ മേൽനോട്ടം വഹിച്ച് മണലെടുപ്പ് നടത്താൻ അനുമതി നൽകിയാൽ മണൽ കടത്ത് തടയാനും സർക്കാർ ഖജനാവിലേക്ക് കോടികൾ വരുമാനമുണ്ടാക്കാനും കഴിയുമെന്നാണു നാട്ടുകാരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com