നാളെ വിഷു; അവസാനവട്ട ഒരുക്കത്തിൽ നാട്
Mail This Article
പയ്യന്നൂർ∙ പോയ വർഷങ്ങളിൽ കോവിഡിനു മുന്നിൽ ആഘോഷ പൊലിമ നഷ്ടപ്പെട്ട വിഷുവിനെ ഇത്തവണ ആഘോഷത്തോടെയാണു മലയാളികൾ വരവേൽക്കുന്നത്. വിഷുക്കണിയും സദ്യയും പടക്കവും പുതുവസ്ത്രങ്ങളുമായി മലയാളി തയാറെടുത്തു കഴിഞ്ഞു. വിഷുവിനെ വരവേൽക്കാൻ പ്രകൃതി നേരത്തേ ഒരുങ്ങിയിരുന്നു. തൊടിയിലും പാതയോരത്തും പൊൻപൂക്കൾ വിരിയിച്ചു നിൽക്കുകയാണു കൊന്നമരങ്ങൾ. വിഷുക്കണി ഒരുക്കുന്നതിലെ പ്രധാന ഇനങ്ങളിലൊന്നാണ് കൊന്നപ്പൂക്കൾ. രാവും പകലും തുല്യമായി വരുന്ന മേടം ഒന്ന് പഴയ കാലത്തു പുതുവർഷ പിറവി കൂടിയാണ്.
കാർഷിക സംസ്കൃതിയുടെ മുദ്രകളാണു വിഷുവിൽ കാണുന്നത്. കണി കാണുന്നത് ഐശ്വര്യദായക വസ്തുക്കളാണ്. കണികാണാനായി ഓട്ടുരുളിയിൽ കണി വെള്ളരിയും സ്വർണ നിറമുള്ള കൊന്നപ്പൂക്കളും നവധാന്യങ്ങളും ഒരുക്കും. വിഷ്ണു അഥവാ കൃഷ്ണൻ ആണ് പ്രധാന ദേവൻ. ഉരുളിയിൽ ചക്ക, മാമ്പഴം, വാൽക്കണ്ണാടി തുടങ്ങി പലതരം സാധനങ്ങൾ ഒരുക്കുന്നവരുണ്ട്. എല്ലാ കാർഷിക വിഭവങ്ങളുമൊരുക്കി നിലവിളക്കിന്റെ പ്രഭയിൽ കണി കാണുമ്പോൾ വരാൻ പോകുന്ന ഒരു വർഷത്തെ ഐശ്വര്യമാണു ഫലമെന്നാണു വിശ്വാസം. ഐശ്വര്യത്തിന്റെ പ്രതീകമാണു കൈനീട്ടവും. ഇത്തവണ ഏപ്രിൽ 15നാണ് വിഷു. 2015 ലും 2019 ലുമാണ് ഇതിന് മുൻപ് വിഷു 15ന് വന്നത്.