കല്യാശ്ശേരി വയക്കര വയലിൽ റോഡ്: മണ്ണ് നീക്കം ചെയ്തു, വീതി കൂട്ടി
Mail This Article
കല്യാശ്ശേരി ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് നിർമാണത്തിനിടെ നീരൊഴുക്ക് തടസ്സപ്പെട്ട കല്യാശ്ശേരി വയക്കര വയലിൽ റോഡിലെ മണ്ണ് നീക്കം ചെയ്തു തോടിനു സമമായി വീതി കൂട്ടി. കലക്ടറുടെ നിർദേശമുണ്ടായിട്ടും പാപ്പിനിശ്ശേരി, കല്യാശ്ശേരി പഞ്ചായത്തുകളിലെ നികത്തിയ തോടുകൾ പുനഃസ്ഥാപിച്ചിട്ടില്ലെന്നു ഇന്നലെ മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണ് അധികൃതർ കർശന നിർദേശം നൽകിയത്.
കല്യാശ്ശേരി മുതൽ കീച്ചേരി വരെ വയലിലൂടെ നിർമിച്ച ഒരു കിലോമീറ്റർ റോഡിൽ 3 പ്രധാന തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെടാനിടയുണ്ട്. കാലവർഷം കനക്കുന്നതോടെ ഇപ്പോൾ നിർമിക്കുന്ന റോഡ് മിക്കയിടങ്ങളിലും കീറി നീർച്ചാലുകൾ നിർമിക്കേണ്ടി വരുമെന്ന് പ്രദേശത്തെ കർഷകർ അറിയിച്ചു. മഴക്കാലത്ത് ആന്തൂർ തളിയിൽ, അരോളി, മാങ്കടവ് തുടങ്ങി കല്യാശ്ശേരിയുടെ കിഴക്കൻ മേഖലയിലെ മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടാൽ പ്രദേശം വെള്ളക്കെട്ടിലാകും.
പാപ്പിനിശ്ശേരിയിലെ പ്രധാന തോടായ വേളാപുരം–മുണ്ടോങ്കണ്ടി തോട് മിക്കയിടത്തും മണ്ണിട്ടു മൂടി ഇപ്പോഴും ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. തുരുത്തിയിൽ നികത്തിയ തോടിനു പകരം ചെറിയൊരു ചാല് കീറി വച്ചു. തുരുത്തിയിലെ കണ്ടൽവന പ്രദേശം നികത്തി റോഡ് നിർമിക്കുമ്പോൾ വളപട്ടണം പുഴയിലേക്കുള്ള ഒട്ടേറെ ചെറിയ തോടുകളാണ് ഇല്ലാതായത്. കഴിഞ്ഞ 2 വർഷവും പ്രളയഭീഷണിയിലായ തുരുത്തി നിവാസികൾ ആശങ്കയോടെയാണ് മഴക്കാലത്ത് കഴിയുന്നത്.