ആഗ്നേയിനെ അവസാനമായി ഒരു നോക്കു കാണാൻ കൂട്ടുകാർ; മുത്തച്ഛനും പേരക്കുട്ടിക്കും കണ്ണീരോടെ വിട ചൊല്ലി നാട്
Mail This Article
കണ്ണൂർ∙ കഴിഞ്ഞ ദിവസം പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറിയിടിച്ചു മരിച്ച മുത്തച്ഛനും പേരക്കുട്ടിക്കും നാടിന്റെ കണ്ണീർ പ്രണാമം. പള്ളിക്കുന്ന് എടച്ചേരി കൊമ്പ്രക്കാവിനു സമീപം നവനീതത്തിൽ മഹേഷ് ബാബുവിന്റെയും (60) പേരക്കുട്ടി ആഗ്നേയിന്റെയും (9) മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ 9 ന് ആഗ്നേയിന്റെ മൃതശരീരം വാരത്തുള്ള പിതാവ് പ്രവീണിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചു.
ഇന്നലെ പുലർച്ചയോടെയാണ് വിദേശത്തുള്ള പ്രവീൺ നാട്ടിലെത്തിയത്. ബന്ധുക്കളും നാട്ടുകാരും കണ്ണീടരക്കാൻ കഴിയാതെയാണ് ആഗ്നേയ്ക്കു വിട നൽകിയത്. മേയർ ടി.ഒ.മോഹനൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. 9.45 ന് ആഗ്നേയിന്റെ മൃതദേഹം പള്ളിക്കുന്നിലെ വീട്ടിലെത്തിച്ചു. മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും വേർപാട് നാടിനു താങ്ങാനായില്ല. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കൗൺസിലർമാരായ പി.ഇന്ദിര, ടി.രവീന്ദ്രൻ, കൂക്കിരി രാജേഷ്, പി.കൗലത്ത് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ആഗ്നേയിനെ അവസാനമായി ഒരു നോക്കു കാണാൻ തളാപ്പ് എസ്എൻ വിദ്യാമന്ദിർ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11 നായിരുന്നു നാടിനെ നടുക്കിയ അപകടം. വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്കു പോകവേയാണ് ഗ്യാസ് സിലിണ്ടറുമായി മംഗളൂരുവിലേക്കു പോകുകയായിരുന്ന ലോറി ബൈക്കിനു പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇരുവരുടെയും ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നു.