ADVERTISEMENT

കണ്ണൂർ ∙ ആറളത്തെ ആന മതിൽ പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കങ്ങൾ പ്രതിഷേധാർഹമെന്ന് സണ്ണി ജോസഫ് എംഎൽഎ. ആന മതിൽ നിർമിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പാണ് 22 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയതെന്നും ആ ഉത്തരവിൽ അട്ടിമറി നടന്നുവെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സണ്ണി ജോസഫ് ആരോപിച്ചു. 

 

സണ്ണി ജോസഫിന്റെ കുറിപ്പ്...

 

ആറളത്ത്‌ സർക്കാർ പണമനുവദിച്ചു ടെൻഡർ നടപടികളിലേക്ക് കടന്ന ആന മതിൽ എന്ന പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കങ്ങൾ പ്രതിഷേധാർഹമാണ്. ആന മതിൽ നിർമിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പാണ് 22 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പട്ടികവർഗ വികസന വകുപ്പിന് സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തതിനാൽ പദ്ധതി നിർവഹണത്തിനായി പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തെ ഏൽപ്പിച്ചു.

 

അവർ പണം മുഴുവനായി മുൻകൂട്ടി കെട്ടിവയ്ക്കണമെന്ന് ആവശ്യപെട്ടതിനെ തുടര്‍ന്ന് പട്ടികവർഗ വികസന വകുപ്പ് പ്ലാനിങ് ബോർഡിന്റെ അനുമതി ചോദിക്കുകയും പ്ലാനിങ് ബോർഡ് പകുതി പണമായ 11 കോടി രൂപ കെട്ടിവക്കാന്‍ അനുമതി നൽകുകയും ചെയ്തു. അനുമതി നൽകുന്ന നടപടിക്രമം ഒരു വർഷക്കാലം നീണ്ടു. അതേ തുടർന്നാണ് ആറളത്തെ കുറച്ചാളുകൾ ഹൈക്കോടതിയില്‍ പോയി ആന മതിൽ പദ്ധതി വേഗത്തിലാക്കണ് അപേക്ഷ നൽകിയത്. തുടർന്ന് 18 മാസം കൊണ്ട് ആന മതിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആ ഉത്തരവ് പ്രായോഗികമല്ല എന്നുപറഞ്ഞ് സർക്കാർ പുനഃപരിശോധന ഹര്‍ജി നൽകി.

 

ഈ ഹര്‍ജി നില നില്‍ക്കെയാണ് ആറളത്ത് കൂടാളിയിലുള്ള ചെത്തുതൊഴിലാളി ആന തട്ടി മരിക്കുന്നത്. ഇതേത്തുടർന്ന് നാട്ടുകാരിൽ പ്രതിഷേധം ശക്തിപ്പെടുകയും പിന്നാലെ നടന്ന യോഗത്തിൽ ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന റിവ്യൂ പെറ്റീഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ റിവ്യൂ പെറ്റീഷൻ പിൻവലിച്ചില്ലെന്ന് മാത്രമല്ല ആന പ്രതിരോധ കോൺഗ്രീറ്റ്– കരിങ്കൽ മതില്‍ വേണ്ട പകരം, ഹാങ്ങിങ് ഫെന്‍സിങ് മതി എന്നൊരു പുതിയ ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും കണ്ടു ആന മതിൽ തന്നെയാണ് അവിടെ ആവശ്യമെന്ന കാര്യം അറിയിച്ചു. അതനുസരിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മറിച്ചുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com