അജൈവ മാലിന്യം സൂക്ഷിക്കാൻ നിർമിച്ച ബൂത്തുകളിൽ ‘ജൈവ മാലിന്യക്കൂമ്പാരം’
Mail This Article
പയ്യന്നൂർ ∙ ഹരിതകർമ സേനയ്ക്കു വാർഡുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യം സൂക്ഷിക്കാൻ നഗരസഭ നിർമിച്ച ബൂത്തുകൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറുന്നു. വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് എത്തിക്കുന്നതുവരെ സൂക്ഷിക്കാൻ അതാതു വാർഡുകളിൽ നഗരസഭ ബൂത്തുകൾ നിർമിച്ചിരുന്നു. ഈ ബൂത്തുകളിൽ നിന്നാണ് ഒരുമിച്ച് അജൈവ മാലിന്യം മൂരിക്കവ്വലിലെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കു കൊണ്ടുവരുന്നത്. ബൂത്തുകൾ മാലിന്യം തള്ളാനുള്ള കേന്ദ്രമാണെന്നു തെറ്റിദ്ധരിച്ച് ആളുകൾ വൻതോതിൽ കൊണ്ടുവന്നു തള്ളുകയാണ്.
ചില ബൂത്തുകൾ ഉപയോഗിക്കാതെ കിടക്കുകയുമാണ്. പലതും കാടുകയറി മൂടിയിട്ടുമുണ്ട്. ജൈവമാലിന്യവും ഇവിടങ്ങളിൽ തള്ളുന്നു. ഇതുമൂലം രൂക്ഷമായ ദുർഗന്ധവുമുണ്ട്. സ്ഥാപിച്ച ബൂത്ത് എന്തിനാണെന്നു ജനങ്ങൾക്ക് തിരിച്ചറിയും വിധമുള്ള ബോർഡ് നഗരസഭ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പരിസരവാസികൾക്കും കഴിയുന്നില്ല. ചില ബൂത്തുകൾ പൂട്ടാത്തതു കൊണ്ട് അതിന്റെ വാതിൽ തുറന്ന് അതിനകത്തു തന്നെ മാലിന്യം തള്ളുന്ന സ്ഥിതിയുമുണ്ട്.