അർധരാത്രി വീശിയടിച്ച് ചുഴലിക്കാറ്റ്, ‘2 മിനിറ്റ് മാത്രം’; പക്ഷേ..
Mail This Article
തലശ്ശേരി ∙ കഴിഞ്ഞ ദിവസം അർധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വാധ്യാർപീടിക പരിസരത്തു വലിയ നാശനഷ്ടം. 20 കടകളുടെ മേൽക്കൂരയിലെ ഓടുകളും സിങ്ക്ഷീറ്റും കാറ്റിൽ പറന്നുപോയി. സമീപത്തെ വാടക വീടിനു മേൽ മരം മുറിഞ്ഞു വീണു. വീട്ടിനകത്തുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂരയിലെ ചോർച്ച കാരണം ഒന്നിലേറെ കടകളിലെ സാധനങ്ങൾ നശിച്ചു. ഞായറാഴ്ച രാത്രി 11.30നാണു മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്.
വലിയ ശബ്ദത്തോടെ എത്തിയ കാറ്റ് 2 മിനിറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് പരിസരവാസികൾ പറഞ്ഞു. കടൽത്തീരത്തെ വീടുകൾക്കും കേടു പറ്റി. മദ്രസ താലിമുൽ അവാം യുപി സ്കൂളിന്റെ സ്റ്റോർ മുറിയുടെ മേൽക്കൂരയിൽ കേടുപറ്റി. വാധ്യാർപീടികയ്ക്കു സമീപത്തെ ജോസ് ബ്രദേഴ്സ് സ്റ്റേഷനറി കട, ഡയമണ്ട് ക്രോക്കറി, സിബി ജ്വല്ലറി വർക്സ്, ബാലകൃഷ്ണ ജ്വല്ലറി തുടങ്ങി 20 സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്.
വെൽക്കം ടൂൾസ് നടത്തിപ്പുകാർ വാടകയ്ക്കു താമസിക്കുന്ന ഐഎൽഎസ് ഹൗസിനു മുകളിൽ മരം മുറിഞ്ഞു വീണു മേൽക്കൂര തകർന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന 3 പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രി പൊലീസ് വിളിച്ചറിയിച്ചപ്പോഴാണ് കട ഉടമകൾ വിവരം അറിഞ്ഞത്. നേരം പുലർന്നപ്പോൾ ആലുപ്പി ലെയ്നിൽ ഫീനിക്സ് കോളജിനു സമീപത്തെ റോഡിൽ പാറി വീണ ഓടും വാരിക്കഷണങ്ങളും കൊണ്ടുനിറഞ്ഞിരുന്നു. നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണിയും നഗരസഭാംഗങ്ങളും സ്ഥലത്തെത്തി. റവന്യു അധികാരികളും സ്ഥലം സന്ദർശിച്ചു.