മലയോരത്ത് മഴ കനത്തു, പുഴകളെല്ലാം നിറഞ്ഞു
Mail This Article
ശ്രീകണ്ഠപുരം∙ മലയോര മേഖലയിൽ നിർത്താതെ പെയ്യുന്ന മഴ കാരണം പുഴകളെല്ലാം നിറഞ്ഞു. എല്ലാ മഴക്കാലത്തും ആദ്യം വെള്ളപ്പൊക്കം ഉണ്ടാകുന്ന പൊടിക്കളം വയലിൽ ഇക്കുറിയും വെള്ളം കയറി. ഇരിക്കൂർ, ചെങ്ങളായി, മലപ്പട്ടം, കൊയ്യം പുഴകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ശ്രീകണ്ഠപുരം ടൗണിനോട് ചേർന്ന് കിടക്കുന്ന കോട്ടൂർ പുഴയിൽ വെള്ളം പൊങ്ങിയത് കാരണം ടൗണിലെ വ്യാപാരികൾ ഭീതിയിലാണ്. 2 വർഷം മുൻപുണ്ടായ പ്രളയത്തിൽ 300 ലേറെ കടകളിൽ വെള്ളം കയറി മുങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് വ്യാപാര മേഖല മോചിതമായിട്ടില്ല.
ഓരോ മഴക്കാലത്തും ചങ്കിടിപ്പോടെയാണ് ഇവിടെ വ്യാപാരികൾ കഴിയുന്നത്. ഗ്രാമങ്ങളിലെ തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. പയ്യാവൂർ പഞ്ചായത്തിലെ ചെറുതും വലുതുമായ എല്ലാ തോടുകളും നിറഞ്ഞു. സ്ഥിരമായി ഉരുൾ പൊട്ടൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന മേഖലയാണിത്. കേരള കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ നല്ല മഴ പെയ്യുന്നത് കൊണ്ടാണ് ഇവിടെ പുഴകളിൽ കലക്കു വെള്ളം. വെള്ളപ്പൊക്കം ഉണ്ടാകുകയാണെങ്കിൽ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പഞ്ചായത്തുകളും, നഗരസഭയും സ്വീകരിച്ചിട്ടുണ്ട്.
കനത്ത മഴയിൽ ഇരിക്കൂറിൽ റോഡ് വീടിന് പിന്നിലേക്ക് ഇടിഞ്ഞുവീണു
ഇരിക്കൂർ∙ കനത്ത മഴയിൽ ബദരിയ നഗറിൽ റോഡ് ഇടിഞ്ഞ് വീടിന്റെ പിൻഭാഗം തകർന്നു. മുക്രീന്റകത്ത് റസീനയുടെ വീടിന്റെ പിറകിലേക്കാണ് റോഡ് ഇടിഞ്ഞത്. ഇന്നലെ രാവിലെ ആയിരുന്നു അപകടം. കുളിമുറിക്കും കിടപ്പു മുറിക്കും കേടുപാടുകൾ സംഭവിച്ചു. അടുത്ത കാലത്തായി പണിതതാണ്. ജിഎച്ച്എസ്എസിനു സമീപം ബദരിയ നഗർ റോഡാണ് തകർന്നത്. പഞ്ചായത്ത് റോഡാണ്. ടാറിങ്ങും, കോൺക്രീറ്റും ചെയ്തിരുന്നു.
റോഡിലെ ഓട അടഞ്ഞതിനെ തുടർന്ന് വെള്ളം കെട്ടിക്കിടന്നാണ് പൊട്ടിയത്.ജില്ല പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.നസിയത്ത്, വൈസ് പ്രസിഡന്റ് ആർ.കെ.വിനിൽകുമാർ എന്നിവരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരും സ്ഥലം സന്ദർശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഇരിക്കൂർ പഞ്ചായത്ത് ഓഫിസിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റോഡ് പൂർണമായി അടച്ചിട്ടു.
കനത്ത മഴയിൽ 2 വീടുകൾ തകർന്നു
നടുവിൽ∙ മേഖലയിൽ കനത്ത മഴയിൽ രണ്ടു വീടുകൾ തകർന്നു. മാമ്പള്ളത്ത് പാറ ഉരുണ്ടുവീണ് പുതുശേരി ഗംഗാധരന്റെ വീട് തകർന്നു. മണ്ടളത്തെ തറയിൽ മുരളീധരന്റെ വീട് മരം പൊട്ടി വീണു തകർന്നു.