വൈദ്യുതി ഓഫിസിലെ ‘കാവൽക്കാരൻ’ വാഹനം തട്ടി മരിച്ചു
Mail This Article
പയ്യന്നൂർ ∙ വൈദ്യുതി ഓഫിസിലെ ‘കാവൽക്കാരനായ’ നായ വാഹനം തട്ടി മരിച്ചു. 10 വർഷത്തിലധികമായി ഓഫിസിലെ രാത്രി കാവൽക്കാരനായിരുന്നു ഈ നായ. വൈദ്യുതി ജീവനക്കാർക്കും പരിസരവാസികൾക്കും പ്രിയപ്പെട്ടവനുമായിരുന്നു. അതുകൊണ്ട് തന്നെ അവർക്കെല്ലാം ഇവൻ ‘കുട്ടനാ’യിരുന്നു. വൈദ്യുതി ഓഫിസ് വളപ്പിൽ നിന്നു ഒരു കമ്പിക്കഷണം പോലും അനധികൃതമായി എടുത്തു കൊണ്ടുപോകാൻ കുട്ടൻ വിടില്ല. ജീവനക്കാരും അയൽവാസിയായ ഹരിഗോവിന്ദനുമാണ് ഭക്ഷണം നൽകി വന്നത്.
രാത്രി ഭക്ഷണം ജീവനക്കാർ കൃത്യമായി എത്തിച്ചു കൊടുക്കും. യാത്രയയപ്പോ മറ്റ് വിശേഷ പരിപാടികളോ ഓഫിസിൽ നടന്നാൽ അതിലെ ഒരു വിഹിതം കുട്ടനുള്ളതാണ്. സദ്യയാണെങ്കിൽ അവനും ഇല വച്ച് സദ്യ വിളമ്പും. രാവിലെ 6ന് ഇവൻ പുറത്തിറങ്ങും. പിന്നീട് വൈകിട്ട് ആറിനേ തിരിച്ച് കോംപൗണ്ടിൽ കയറുകയുള്ളൂ. അതിനിടയിൽ ജീവനക്കാർ കുട്ടാ എന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തുകയും ചെയ്യും.