കണ്ടൽ നാശം; പരാതി അന്വേഷിക്കാൻ കണ്ണൂർ തഹസിൽദാർ എത്തി
Mail This Article
പാപ്പിനിശ്ശേരി ∙ വളപട്ടണം പുഴയോരം, പാപ്പിനിശ്ശേരി തുരുത്തി എന്നിവിടങ്ങളിൽ കണ്ടൽ നാശം, തണ്ണീർത്തടം നികത്തൽ എന്നിവയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. വളപട്ടണം പാലത്തിനു സമീപം പുഴക്കരയുടെ ഇരുഭാഗവും സ്ഥലം കയ്യേറ്റം, തണ്ണീർത്തടം നികത്തൽ, കണ്ടൽക്കാട് നശിപ്പിക്കൽ എന്നിവ നടക്കുന്നതിനെതിരെ പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് സന്ദർശനം. പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതും ഗ്ലാസ് മാലിന്യം തള്ളിയ പ്രദേശവും സംഘം കണ്ടു. കണ്ടൽക്കാട് നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ടിപി റോഡരികിൽ മാലിന്യം തള്ളി തണ്ണീർത്തടം നശിപ്പിച്ചതിനെതിരെ ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകാനും യോഗം തീരുമാനിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ,
റവന്യു ഉദ്യോഗസ്ഥർ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ പി.ധർമൻ, കെ.വിനോദ്, കെ.ബാലകൃഷ്ണൻ, ലക്ഷ്മണൻ, സതീഷ്കുമാർ, പി.രമേശൻ, ടി.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വളപട്ടണം പാലത്തിനു സമീപം സ്വകാര്യ വ്യക്തി കണ്ടൽ നശിപ്പിച്ചു തോട് മണ്ണിട്ടു നികത്തിയതായും പരാതിയുണ്ട്. വളപട്ടണം പുഴയോരത്തെ പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ടു കഴിഞ്ഞ 20 വർഷമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടപെടുന്നുണ്ടെന്നു പ്രവർത്തകർ അറിയിച്ചു.