ADVERTISEMENT

മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ ഒക്ടോബർ 5 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. കണ്ണൂർ, കാസർകോട് ജില്ലകളിലെ കുട്ടികളെ മനോരമയുടെ കണ്ണൂർ യൂണിറ്റിൽ എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ടാകും. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും ചടങ്ങുകൾ. നാടിന്റെ സാംസ്കാരികോത്സവമായി 2000 മുതൽ മനോരമ നടത്തി വരുന്നതാണ് വിദ്യാരംഭ ചടങ്ങുകൾ. കോവിഡ് വ്യാപനം കാരണം രണ്ടു വർഷം മുടങ്ങിപ്പോയ ചടങ്ങുകളാണ് ഈ വർഷം പുനരാരംഭിക്കുന്നത്.

പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നൽകും. സാഹിത്യകാരന്മാരായ ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ എന്നിവരാണ് ഗുരുക്കന്മാരായി എത്തുന്നത്. റജിസ്ട്രേഷനായി രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ മലയാള മനോരമ കണ്ണൂർ ഓഫിസിലേക്കു വിളിക്കാം. റജിസ്ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. റജിസ്ട്രേഷനു വിളിക്കേണ്ട നമ്പർ:0497 2704774, 2716600. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭിക്കില്ല.

'വിദ്യാരംഭം ദിവ്യമായ മുഹൂർത്തം

എഴുത്തുകാരൻ എന്ന നിലയിൽ എനിക്കേറ്റവും സംതൃപ്തിയും സന്തോഷവും ലഭിക്കുന്നതു കുഞ്ഞുങ്ങളെ കൈപിടിച്ച് ആദ്യാക്ഷരം എഴുതിക്കുമ്പോഴാണ്. എത്രയോ ഉൽകൃഷ്ടവും ദിവ്യവുമായ ഒരു മുഹൂർത്തമാണ് എഴുത്തിനിരുത്ത്. അറിവിന്റെ മഹാപ്രപഞ്ചത്തിലേക്കു പറന്നുയരാൻ കുഞ്ഞുങ്ങൾക്കു കുരുന്നു ചിറകുകൾ മുളയ്ക്കുന്ന നിമിഷമാണിത്. മലയാള മനോരമ ദിനപത്രം എല്ലാ വർഷവും വിജയദശമി നാളിൽ ഒട്ടേറെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകാനുള്ള സന്ദർഭം ഒരുക്കി വരുന്നു.

ഈ സൽകർമത്തിൽ തുടക്കം മുതലേ ഞാൻ പങ്കാളിയാണ്. ആദ്യം ഡൽഹിയിൽ വച്ചായിരുന്നു അത്. പ്രവാസികളായ എത്രയോ കുട്ടികൾക്ക് ഞാൻ അക്ഷരവിദ്യ പകർന്നു കൊടുത്തിട്ടുണ്ട്. ഡൽഹി വിട്ടു നാട്ടിൽ വന്ന ശേഷവും അതു തുടരുന്നു. കണ്ണൂരിലെ മനോരമയുടെ വിദ്യാരംഭ ചടങ്ങിൽ ഞാൻ മുടങ്ങാതെ പങ്കെടുത്തു വരുന്നു. ഈ വർഷവും ഗുരുക്കന്മാരിൽ ഒരാളായി ഞാൻ അവിടെയുണ്ടാകും. -എം.മുകുന്ദൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com