ഹൃദയ ചികിത്സ: അഭിമാന നേട്ടവുമായി പരിയാരത്തെ കാർഡിയോളജി വിഭാഗം
Mail This Article
പരിയാരം ∙ ഹൃദയ ചികിത്സാരംഗത്ത് പരിയാരം ഗവ. മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം കൈവരിച്ച നേട്ടം ആരോഗ്യമേഖലയ്ക്ക് അഭിമാനം. ഹൃദ്രോഗം മൂലം ആരുടെയും ഹൃദയതാളം നിലയ്ക്കാതിരിക്കാൻ 2003ൽ പരിയാരം ആശുപത്രി ചെയർമാനായിരുന്ന എം.വി.രാഘവനാണു ഹൃദയാലയ സ്ഥാപിച്ചത്. 19 വർഷത്തിനുള്ളിൽ 30 ലക്ഷം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തി. ഒരു ലക്ഷത്തോളം രോഗികൾ ഹൃദയ ശസ്ത്രക്രിയ നടത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ കാത്ത് ലാബ് ചികിത്സ നടത്തുന്ന നാല് ആശുപത്രിയിൽ ഒന്നായി ഹൃദയാലയയെ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കിൽ ഉൾപ്പെടുത്തി. സർക്കാരിന്റെ ഒട്ടേറെ ചികിത്സാ ആനുകൂല്യങ്ങൾ പരിയാരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ ലഭിക്കും. കാസ്പ്, കാരുണ്യ ചികിത്സാ പദ്ധികൾ നടപ്പാക്കുന്നു. കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ചികിത്സാ പദ്ധികളും മറ്റു സർക്കാർ ചികിത്സാ പദ്ധതികളും ലഭ്യമാണ്.
പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ പൂർണമായും സൗജന്യ നിരക്കും നടപ്പാക്കി. റീജനൽ സെന്റർ ആക്കി ഉയർത്തിയാൽ അത്യാധുനിക ഹൃദയ ചികിത്സ കൂടുതൽ പേർക്കു ലഭിക്കും. കുട്ടികളുടെ സർജൻ അടക്കം കൂടുതൽ കാർഡിയോളജി ഡോക്ടർമാരുടെ സേവനം ലഭിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു) അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാം. ഹൃദയസംബന്ധമായ ഗവേഷണ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാം.