ഗതാഗതക്കുരുക്കഴിക്കാൻ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും; രാവിലെയും വൈകിട്ടും ഭാരവണ്ടികൾക്ക് നിയന്ത്രണം
Mail This Article
കണ്ണൂർ∙ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും ഇടപെടും. തിരക്കുള്ള രാവിലെയും വൈകിട്ടും ഭാരവണ്ടികൾ നഗരത്തിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ഇരുവരും അറിയിച്ചു. ഭാരവണ്ടികൾ നിയന്ത്രിക്കാൻ എടുത്ത തീരുമാനം നടപ്പാവുന്നില്ലെന്ന കാര്യം കഴിഞ്ഞ ദിവസം മെട്രോ മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു നടപടി. കണ്ണൂർ നഗരം നേരിടുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ വാഹന തിരക്ക് ഉണ്ടാകുന്ന സമയത്ത് ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതു തടയാനായിരുന്നു റോഡ് സുരക്ഷാ സമിതിയുടെ നിർദേശ പ്രകാരം തീരുമാനം എടുത്തിരുന്നത്. തുടക്കത്തിൽ ഏതാനും ദിവസം ഇതു നടന്നെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിച്ചു.
ഇതോടെ നഗരത്തിൽ രാവിലെയും വൈകിട്ടും ഭാരവണ്ടികൾ നിയന്ത്രണമില്ലാതെ ഓടിത്തുടങ്ങി. ഗതാഗത കുരുക്കും കൂടി. ലോറികളെ പിടിച്ചിടുന്ന നിർദേശം പിൻവലിച്ചിട്ടില്ലെന്ന് അതത് പൊലീസ് സ്റ്റേഷനുകൾക്കാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ മറുപടി. എന്നാൽ ജോലി ഭാരവും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാ ത്തതുമാണു ഭാരവണ്ടികൾ പിടിച്ചിടുന്ന നടപടി പാതി വഴിയിൽ നിലയ്ക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്.