ADVERTISEMENT

തലശ്ശേരി∙ നഗരം കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് തലശ്ശേരിയുടെ പ്രിയപ്പെട്ട കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാൻ ഇന്നലെ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. കോടിയേരി ബാലകൃഷ്ണനെന്ന ജന നേതാവിന് സാധാരണ ജനങ്ങളുടെ ഹൃദയത്തിലുള്ള സ്വാധീനത്തിന് തെളിവായി ഇത്.  ചെന്നൈയിൽ നിന്ന് മൃതദേഹവുമായി പുറപ്പെടുന്നതിനു മുൻപു തന്നെ തലശ്ശേരി ടൗൺഹാളിൽ നേതാക്കളും പ്രവർത്തകരും തമ്പടിച്ചിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച തലശ്ശേരി ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കുന്നവർ.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച തലശ്ശേരി ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കുന്നവർ.

ഉച്ചതിരിഞ്ഞു മൃതദേഹവും വഹിച്ചുള്ള വാഹനം ടൗൺഹാൾ മുറ്റത്തേക്കു പ്രവേശിച്ചതോടെ കടലിരമ്പം പോലെ മുഴങ്ങിയ മുദ്രാവാക്യം വിളികൾക്കിടയിലൂടെ ജനം ഒഴുകി. പൊലീസും ചുവപ്പു വൊളന്റിയർമാരും ജനത്തിരക്ക് നിയന്ത്രിക്കാൻ ഏറെ പണിപ്പെട്ടു. തന്റെ രാഷ്ട്രീയ തട്ടകമായ തലശ്ശേരിയിൽ ദീർഘകാലം എംഎൽഎയെന്ന നിലയിൽ രാഷ്ട്രീയത്തിനുപരി സാമാന്യ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ നേതാവാണ് കോടിയേരി.

തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അന്തിമോപചാരം അർപ്പിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീർ സമീപം.
തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അന്തിമോപചാരം അർപ്പിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീർ സമീപം.

ഓരോ പ്രദേശത്തും ചെന്നിറങ്ങിയാലും‍ പേരെടുത്തു വിളിച്ചു കുശലം പറയാൻ പറ്റുന്ന എത്രയോ പേർ ഉണ്ടാവും. അത്രമാത്രം ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. എല്ലാ വിഭാഗത്തിലും പെട്ട ആളുകളുമായി അടുത്തിടപഴകിയിരുന്നു. എത്ര തിരക്കേറിയ പരിപാടികൾക്കായാൽ പോലും വന്നിറങ്ങിയാൽ ചുറ്റും കാണുന്നവരോട് കുശലാന്വേഷണങ്ങൾ നടത്തും.

തമാശ കലർന്ന ചോദ്യങ്ങളുമായി പുഞ്ചിരിച്ചു കൊണ്ടു വേദിയിലേക്ക് കയറി പോവുന്ന കോടിയേരി തലശ്ശേരിയുടെ സ്ഥിരം കാഴ്ചയാണ്. പ്രസംഗത്തിൽ കാർക്കശ്യത്തിന് ഒട്ടും കുറവു വരുത്താതെ സംസാരിക്കുമെങ്കിലും നേരിട്ടു കണ്ടാൽ രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിൽക്കുന്നവരോടു പോലും സ്നേഹത്തോടെയുള്ള പെരുമാറ്റം കോടിയേരിക്ക് സാധാരണ മനുഷ്യരിൽ വലിയ സ്ഥാനം നേടിക്കൊടുത്തു. 

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കുന്നു. പി.കെ.ബഷീർ എംഎൽഎ സമീപം.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കുന്നു. പി.കെ.ബഷീർ എംഎൽഎ സമീപം.

അന്ത്യോപചാരമർപ്പിച്ച് പ്രമുഖർ

തലശ്ശേരി ∙ വിടർന്ന ചിരിയുടെ കമ്യൂണിസ്റ്റ് മുഖമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്കു കാണാൻ ജനസഹ്രസങ്ങൾ ഒഴുകിയെത്തി. എംഎൽഎമാരായ കെ.കെ.ശൈലജ, കെ.കെ.രമ, കെ.പി.മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, കെ.കുഞ്ഞമ്പു, കെ.എം. സച്ചിൻദേവ്, കെ.ടിജലീൽ, കെ.പി.കുഞ്ഞഹമ്മദ് കുട്ടി, പി.പി.ചിത്തരഞ്ജൻ, എ.സി.മൊയ്തീൻ, മട്ടന്നൂർ ടൗണിൽ യുഡിഎഫ് നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, സുരേഷ് മാവില, എ.കെ.രാജേഷ്, അബ്ദുറഹിമാൻ കല്ലായി, അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ദീൻ, കെ.പി.രമേശൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. അധ്വാനവർഗ സിദ്ധാന്ത പഠനവേദി ചെയർമാൻ പി.ടി.ജോസ്, കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരി, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, ജില്ലാ പ്രസിഡന്റ് താജുദ്ദീൻ മട്ടന്നൂർ, കെ.ജി. ലത്തീഫ് എന്നിവർ തലശ്ശേരി ടൗൺഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. 

തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഏബ്രഹാം മാർ സെറാഫിം അന്തിമോപചാരം അർപ്പിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീർ സമീപം.
തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഏബ്രഹാം മാർ സെറാഫിം അന്തിമോപചാരം അർപ്പിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീർ സമീപം.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും രമേശ് ചെന്നിത്തലയ്ക്കു വേണ്ടി വി.എ.നാരായണും റീത്ത് സമർപ്പിച്ചു. സജീവ് മാറോളി, കെ.പ്രമോദ്, കെ.സി.മുഹമ്മദ് ഫൈസൽ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. കേരള കോൺഗ്രസ്‌ എം ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, സജി കുറ്റിയാനിമറ്റം, മാത്യു കുന്നപ്പള്ളി, കെ.ടി.സുരേഷ് കുമാർ, തോമസ് മാലത്ത്,സി.എം. ജോർജ്, വി.വി.സേവി, മോളി ജോസഫ്, ബിനു മണ്ഡപത്തിൽ, മാത്യു കാരിത്താങ്കൽ, ജോബിച്ചൻ മൈലാടൂർ, സി.ജെ. ജോൺ എന്നിവർ പ്രസംഗിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ അനുശോചിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പട്ടുവം അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്തു. എം.വി.അബ്ദുറഹ്മാൻ മുസല്യാർ പരിയാരം അധ്യക്ഷത വഹിച്ചു. യു.സി. അബ്ദുൽ മജീദ്, പി.കെ. അലിക്കുഞ്ഞി ദാരിമി, എം.കെ.ഹാമിദ്, ആർ.പി.ഹുസൈൻ ഇരിക്കൂർ, കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി, കെ.അബ്ദുൽ റഷീദ് നരിക്കോട്, അബ്ദുൽ റഷീദ് ദാരിമി, വി.വി.അബൂബക്കർ സഖാഫി, ഫിർദൗസ് സഖാഫി, മുഹമ്മദ്‌ സഖാഫി ചൊക്ലി,  ഹനീഫ് പാനൂർ അലി മൊഗ്രാൽ, നിസാർ അതിരകം, ഷംഷീർ കടാങ്കോട്, അബ്ദുറഹിമാൻ കല്ലായി എന്നിവർ പ്രസംഗിച്ചു.

കേരള ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രാഘവൻ, കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി, വാണിയ സമുദായ സമിതി പ്രസിഡന്റ് വി.വിജയൻ, ജനറൽ സെക്രട്ടറി പയ്യന്നൂർ ഷാജി, ട്രഷറർ ഹരീഷ് കുറുമാത്തൂർ എന്നിവർ അനുശോചിച്ചു, ആർഎസ്പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റി അനുശോചിച്ചു, വെൽഫെയർ  പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുശോചിച്ചു. ജില്ലാപ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു.  പള്ളിപ്രം  പ്രസന്നൻ, മുനവർ ഇരിക്കൂർ, ഫൈസൽ മാടായി, വി.വി. ചന്ദ്രൻ, ലില്ലി ജെയിംസ്, മുഹമ്മദ് ഇoതിയാസ്, ടി.പി.ഇല്യാസ് എന്നിവർ പ്രസംഗിച്ചു.  സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. എസ്‌യുസിഐ (കമ്യൂണിസ്റ്റ്)  സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

സിപിഎം ഏരിയ സെക്രട്ടറി സി.കെ.രമേശൻ, നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, എം.സി.പവിത്രൻ, കോൺഗ്രസ് നേതാവ് ടി.ആസഫലി, സജീവ് മാറോളി, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി.അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.നാസർകോയ തങ്ങൾ, വൈസ് പ്രസിഡന്റുമാരായ കെ.പി.ഇസ്മായിൽ, എം.കെ.അബൂബക്കർ ഹാജി, സെക്രട്ടറിമാരായ ഒ.പി.ഐ.കോയ, സമദ് നരിപ്പറ്റ, സംസ്ഥാന ട്രഷറർ ബഷീർ ബഡേരി, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി.സമീർ, സിനിമ നിർമാതാവ് ലിബർട്ടി ബഷീർ എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗത്തുള്ളവർ സഖാവ് കോടിയേരിക്ക് അന്തിമോപചാരമർപിച്ചു.

കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കുംതല, കെഎൻഎം കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.കെ.ഇബ്രാഹിം ഹാജി, സെക്രട്ടറി ഡോ.എ.എ.ബഷീർ, ഐഎൻഎൽ (ഡെമൊക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂർ, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, ജില്ലാ പ്രസിഡന്റ് കെ.വി.സലീം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, പത്ര പ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി എന്നിവർ അനുശോചിച്ചു.ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച കോടിയേരിയുടെ മൃതദേഹത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും അന്തിമോപചാരമർപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് സംവിധാനത്തിനു തുടക്കമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com